ബഹളങ്ങളും അവകാശവാദങ്ങളുമില്ല,  ലക്ഷ്യം പ്രസ്ഥാനത്തിന്റെ വിജയം മാത്രം ; നിലമ്പൂരിൽ സംഘടനയ്ക്ക് അവശ്യമായ തിരഞ്ഞെടുപ്പ് വിഭവങ്ങളും ദേശീയ നേതൃത്വത്തിന്റെ പിന്തുണയും കൃത്യമായി ഉറപ്പ് വരുത്തിയ നേതാവ് ; സ്ഥാനാർഥി പ്രഖ്യാപന നിമിഷം മുതൽ ഷൗക്കത്തിന്റെ വിജയം വരെ പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച ഒരേയൊരു കെ സി

Spread the love

നിലമ്പൂർ :  കരുണാകരൻ മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള കോൺഗ്രസ് നേതാക്കളെല്ലാം ജനമനസ്സിൽ സ്ഥാനമുറപ്പിച്ചത് അവർക്ക് മാത്രം സ്വന്തമായ ഒരു രാഷ്ട്രീയ ശൈലിയിലൂടെയാണ്. ഇന്നത്തെ കോൺഗ്രസിൽ ആ ശ്രേണിയിലേക്ക് ഉയർത്തി കാണിക്കാൻ കഴിയുന്ന ചുരുക്കം നേതാക്കളിൽ ഒരാൾ കെ.സി വേണുഗോപാൽ ആണെന്ന് തെളിയിച്ച തിരഞ്ഞെടുപ്പാണ് നിലമ്പൂരിൽ കഴിഞ്ഞത്.

സ്ഥാനാർഥി പ്രഖ്യാപന നിമിഷം മുതൽ കോൺഗ്രസിനെ ആക്രമിക്കാൻ അവസരം നോക്കി നിൽക്കുകയായിരുന്ന രാഷ്ട്രീയ എതിരാളികളുടെയും ഭരണകൂട അടിമകളായ മാധ്യമങ്ങളുടെയും മുന്നിലേക്കാണ് യാതൊരു വിവാദത്തിനും ഇടയില്ലാത്ത വിധം കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിൽ സ്ഥാനാർത്ഥിയെ നിർണ്ണയിച്ചത്.

ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ ജോയിയുടെ കൂടെ സമ്മതം ഉറപ്പ് വരുത്തുകയും മറ്റാരേക്കാളും സജീവമായി തിരഞ്ഞെടുപ്പിൽ ഷൗക്കത്തിന് വേണ്ടി പ്രവർത്തിക്കാൻ ജോയിയോട് നിർദ്ദേശിക്കുകയും ചെയ്തിടത്ത് നിന്നാണ് ഈ തിരഞ്ഞെടുപ്പിൽ കെ.സി വേണുഗോപാൽ കോൺഗ്രസിന്റെ വജ്രായുധമായി മാറുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലമ്പൂരിൽ സംഘടനയ്ക്കും മുന്നണിക്കുമുള്ളിൽ ഉണ്ടായിരുന്ന സകല അസ്വാരസ്യങ്ങളെയും തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കൃത്യമായി ഇടപെട്ട് പരിഹരിക്കാൻ കെ.സി വേണുഗോപാലിന് കഴിഞ്ഞു. ലീഗ് നേതൃത്വവുമായി ഒട്ടനവധി കൂടിക്കാഴ്ചകൾ നടത്തി നിലമ്പൂരിൽ ആദ്യാവസാനം ലീഗിന്റെ ഏറ്റവും മികച്ച പ്രവർത്തനം ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുവരുത്തി.

അൻവർ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ സംസാരിച്ചതോടെ അയാളെ നേരിൽ കാണാൻ പോലും വിസ്സമ്മതിച്ചുകൊണ്ട് വ്യക്തി താല്പര്യങ്ങൾക്കും മുകളിലാണ് സംഘടനയെന്ന് സംശയമേതുമില്ലാതെ കെ.സി വേണുഗോപാൽ പ്രഖ്യാപിച്ചു.

ഒരു യുവ നേതൃനിരയെ കെപിസിസിക്ക് സമ്മാനിച്ച കെ.സി വേണുഗോപാലിന്റെ തീരുമാനം ഏറ്റവുമധികം പാർട്ടിക്ക് ഉപകാരപ്പെട്ട തിരഞ്ഞെടുപ്പ് കൂടിയാണ് നിലമ്പൂരിൽ കഴിഞ്ഞത്.

ഷാഫിയും വിഷ്ണുനാഥും അനിൽകുമാറും അടങ്ങുന്ന യുവ നേതൃത്വം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. കെ.സി വേണുഗോപാലിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലുടനീളം പലതവണ സർവ്വേകൾ നടത്തി. എവിടെയൊക്കെയാണ് സംഘടനാ തലത്തിൽ പോരായ്മകൾ ഉള്ളതെന്ന് കൃത്യമായി കണ്ടെത്തി അവിടെങ്ങളിലെല്ലാം പരിഹാരവുമായി കെ.സി വേണുഗോപാൽ നേരിട്ടെത്തി. സംഘടനയ്ക്ക് അവശ്യമായ തിരഞ്ഞെടുപ്പ് വിഭവങ്ങളും ദേശീയ നേതൃത്വത്തിന്റെ പിന്തുണയും കൃത്യമായി ഉറപ്പ് വരുത്തി.

ശബ്ദകോലാഹലങ്ങളും അവകാശവാദം ഉന്നയിക്കലുമാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് കരുതിയിരുന്ന പലർക്കും മാതൃകയാക്കാവുന്ന പ്രവർത്തനം കൂടിയാണ് കെ.സി നിലമ്പൂരിൽ കാഴ്ചവച്ചത്. ബഹളങ്ങളോ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനകളോ ഇല്ലാതെ നിശബ്‌ദമായി അദ്ദേഹം മുന്നിൽ നിന്നും നയിച്ചു. ചെയ്ത പ്രവർത്തനങ്ങളൊന്നും ഒരിടത്തും സ്വയം മേനിപറഞ്ഞു ആളാകാനുള്ള ശ്രമം നടത്തിയില്ല. തന്റെ പ്രവർത്തനങ്ങൾക്കും മേൽ എല്ലായിപ്പോഴും പ്രവർത്തകരുടെ അധ്വാനത്തെ ഉയർത്തികാണിച്ചു. പരാജയങ്ങളിൽ അദ്ദേഹത്തെ പഴിക്കാൻ കഴുകൻ കണ്ണുകളുമായി കാത്തിരിക്കുന്നവർ പാർട്ടി വിജയിക്കുമ്പോൾ പക്ഷേ അതിന്റെ പേരിൽ അദ്ദേഹത്തെ അംഗീകരിക്കാൻ തയ്യാറാകാറില്ല. അംഗീകാരങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാത്തത് കൊണ്ട് ഒരിടത്തും അദ്ദേഹം അതിനെ കുറിച്ചൊരു പരിഭവവും പറഞ്ഞു കേട്ടിട്ടുമില്ല. ഇത്രത്തോളം സംഘടനയുമായി ഇഴകി ചേർന്നൊരു മനുഷ്യനെ കഴിഞ്ഞ ദശാബ്ദങ്ങളിലൊന്നും കോൺഗ്രസിന് ലഭിച്ചിട്ടില്ല.

അവകാശവാദങ്ങൾ ഇല്ലാതെ പ്രസ്ഥാനത്തിന് വേണ്ടി രാപകലില്ലാതെ പ്രവർത്തിക്കുന്ന ഈ കെ.സി വേണുഗോപാൽ സ്‌കൂൾ ഓഫ് പൊളിറ്റിക്സിൽ കോൺഗ്രസിന്റെ ഭാവി സുരക്ഷിതമാണെന്ന് നിലമ്പൂർ തിരഞ്ഞെടുപ്പ് അടിവരയിടുന്നു.