
പൂച്ചാക്കല്‍: കോട്ടയം – ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ട് വേമ്പനാട് കായലിന് കുറുകെ നിർമിക്കുന്ന മാക്കേക്കടവ്- നേരെകടവ് പാലം പൂർത്തിയാകുന്നു.
ആലപ്പുഴ ജില്ലയുടെ അടിസ്ഥാന വികസനത്തില്‍ നാഴികക്കല്ലാകാൻ ഒരുങ്ങി മാക്കേക്കടവ്- നേരെകടവ് പാലം കരതൊടാൻ ഇനി ഒരു സ്പാനിന്റെ അകലം മാത്രം..
22 സ്പാനില്‍ 21 എണ്ണം പൂർത്തിയായി. അവസാനത്തെ സ്പാൻകൂടി പൂർത്തിയായാല്‍ പാലം എന്ന സ്വപ്നം യാഥാർഥ്യമാകും.
35 മീറ്ററാണ് ഇനി വേണ്ട ഒരു സ്പാനിന്റെ നീളം. ആകെയുള്ള 22 സ്പാനില്‍ പാലത്തിന് മധ്യത്തിലുള്ള രണ്ടു സ്പാനുകള്‍ക്കു മാത്രം 47.76 മീറ്റർ നീളമുണ്ട്. 800 മീറ്ററിലെറെയാണ് പാലത്തിന്റെ ആകെ നീളം.
ഇരുവശങ്ങളിലും ഒന്നര മീറ്റർ നടപ്പാത ഉള്‍പ്പെടെ 11 മീറ്ററാണ് ആകെ വീതി. ഫെബ്രുവരി ആദ്യവാരം സ്പാനുകളുടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
പാലത്തിന്റെ കൈവരികളുടെ നിർമാണം മാക്കേക്കടവില്‍ നിന്നാരംഭിച്ചു കഴിഞ്ഞു. 2400 കൈവരികളുടെ തൂണുകളാണ് ആകെ സ്ഥാപിക്കാനുള്ളത്. കൈവരികള്‍ മാക്കേക്കടവ് യാഡില്‍ നിർമിച്ചാണ് സ്ഥാപിച്ചു വരുന്നത്. 850 മീറ്റർ നീളവും ഇരുവശങ്ങളിലായി ഒന്നര മീറ്റർ നടപ്പാതയും 11 മീറ്റർ വീതിയുമുളള പാലത്തിന് നൂറ് കോടി രൂപയാണ് നിർമാണ ചെലവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുറവൂർ -പമ്പ പാതയുടെ രണ്ടാംഘട്ട പാലമായ മാക്കേക്കടവ്- നേരേകടവ് പാലം പൂർത്തിയാകുന്നതോടെ പടിഞ്ഞാറൻ തീരദേശ മേഖലയിലുള്ളവർക്ക് കിഴക്കൻ മേഖലയുമായി ബന്ധിക്കുന്നതിന് പുതിയ വഴിയാകും. ആലപ്പുഴ ജില്ലയുടെ വടക്കു ഭാഗത്തുള്ളവർക്കും തീരദേശ പ്രദേശമായ തുറവൂർ, എഴുപുന്ന ഭാഗത്തുള്ളവർക്കും കോട്ടയം മെഡിക്കല്‍ കോളജ്, വൈക്കം, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലും എളുപ്പത്തില്‍ എത്താൻ സാധിക്കും.



