video
play-sharp-fill

സന്ധ്യയായിട്ടും വീട്ടില്‍ എത്താതിരുന്നതിനാല്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല; അന്വേഷണത്തിൽ കണ്ടത് കായൽക്കരയിൽ വിദ്യാര്‍ഥികളുടെ വസ്ത്രങ്ങൾ;  കായംകുളത്ത് കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

സന്ധ്യയായിട്ടും വീട്ടില്‍ എത്താതിരുന്നതിനാല്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല; അന്വേഷണത്തിൽ കണ്ടത് കായൽക്കരയിൽ വിദ്യാര്‍ഥികളുടെ വസ്ത്രങ്ങൾ; കായംകുളത്ത് കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. മഹാദേവികോട് പാരൂര്‍പ്പറമ്പില്‍ പരേതനായ പ്രദീപിന്റെ മകന്‍ ദേവപ്രദീപ് (14), ചിങ്ങോലി ലക്ഷ്മീനാരായണത്തില്‍ അശ്വനി മോഹന്റെ മകന്‍ വിഷ്ണുനാരായണന്‍ (15), ചിങ്ങോലി അമ്പാടി നിവാസില്‍ ഗൗതം കൃഷ്ണ (14) എന്നിവരാണ് മരിച്ചത്. ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവിന് തെക്ക് കുരിശ്ശടിക്കു പടിഞ്ഞാറായാണു സംഭവം. വൈകുന്നേരം നാലുമണിയോടെ കുട്ടികള്‍ ഇവിടെ നില്‍ക്കുന്നതു നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഇന്നലെ വൈകിട്ടോടെയാണ് അപകടമുണ്ടായത്. മൂവരും ഒരേ സ്ഥാപനത്തിലാണ് ട്യൂഷന് പോകുന്നത്. ട്യൂഷന്‍ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ രാത്രിയായിട്ടും മടങ്ങിവരാത്തതിനാല്‍ വീട്ടുകാര്‍ പരിഭ്രമിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പലയിടത്തും വിദ്യാര്‍ത്ഥികളെ തെരഞ്ഞ് ഒടുവില്‍ കായലിന്റെ കരയില്‍ വിദ്യാര്‍ത്ഥികളുടെ വസ്ത്രങ്ങള്‍ കണ്ടെത്തിയതോടെയാണ് മൂവരും കുളിക്കാനിറങ്ങിയതാകുമെന്ന് കുട്ടികളുടെ വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് പേര്‍ക്കും നീന്താന്‍ അറിയുമായിരുന്നില്ല. വേനല്‍ക്കാലമായതിനാല്‍ കായലില്‍ വെള്ളം കുറവായിരിക്കുമെന്ന് വിചാരിച്ചാകാം കുട്ടികള്‍ കായലിലിറങ്ങിയതെന്നാണ് സൂചന. പരിഭ്രാന്തരായി വീട്ടുകാര്‍ കുട്ടികളുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടാണ് കായല്‍ക്കരയില്‍ വസ്ത്രങ്ങള്‍ കണ്ടെത്തുന്നത്.

ദേവപ്രദീപിന്റെ മൃതദേഹമാണ് കായലില്‍ നിന്നും നാട്ടുകാര്‍ ആദ്യം കണ്ടെത്തിയത്. പിന്നീട് വിഷ്ണുവിന്റെ മൃതദേഹം ലഭിയ്ക്കുകയും ഏറെ നീണ്ട തെരച്ചിലിനൊടുവില്‍ പുലര്‍ച്ചെ ഗൗതത്തിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഗൗതത്തിന്റെ മൃതദേഹം മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയ നിലയിലായിരുന്നു. മൂന്ന് മൃതദേഹങ്ങളും കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കായംകുളത്തു നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി 9.45 ഓടെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മൂന്നാമത്തെയാളിനായി രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.