
വൈക്കം: വേമ്പനാട്ടുകായലില്‍ അതിശക്തമായ കാറ്റും വളരെ ഉയരത്തില്‍ ആഞ്ഞടിക്കുന്ന തിരയും രൂപപ്പെടുന്നത് പതിവാകുന്നത് കായലിലും പുഴയും കായലും സംഗമിക്കുന്നിടങ്ങളിലും അപകടങ്ങള്‍ പതിവാക്കുന്നു.
കഴിഞ്ഞ ദിവസം 23 പേർ സഞ്ചരിച്ച രണ്ട് പതിവുള്ളവള്ളം ശക്തമായ കാറ്റിലും തിരയിലും അകപ്പെട്ട് വെള്ളം കയറി മുങ്ങി ഒരാളെ കാണാതായിരുന്നു. നാട്ടുകാരുടെയും കക്കാവാരല്‍ തൊഴിലാളികളുടെയും സമയോചിതമായ ഇടപെടല്‍മൂലമാണ് സ്ത്രീകളടക്കം 22 പേരെ രക്ഷിക്കാനായത്.
മത്സ്യബന്ധനത്തിനും കക്കാവാരലിലും സമീപ സ്ഥലങ്ങളിലേക്ക് എളുപ്പമെത്തുന്നതിനും നിരവധിപേർ കായലിലും പുഴകളിലും വള്ളങ്ങളില്‍ സഞ്ചരിക്കുന്നുണ്ട്. പൊടുന്നനെ രൂപപ്പെടുന്ന ശക്തമായ കാറ്റും തിരയും കനത്ത മഴയും പലപ്പോഴും വള്ളത്തില്‍ വരുന്നവരെയും വഞ്ചിവീടുകളിലും യാത്രാബോട്ടുകളില്‍ സഞ്ചരിക്കുന്നവർക്കും ഭീഷണിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം വള്ളം മുങ്ങിയതിനു സമീപം ഒരു മാസം മുമ്പ് കാറ്റില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചിരുന്നു. കായലിലും പുഴയിലും പ്രകൃതിക്ഷോഭമുണ്ടായാല്‍ ഉടൻ രക്ഷാപ്രവർത്തനത്തിനു സംവിധാനമില്ലാത്തത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വള്ളം മുങ്ങിയപ്പോള്‍ രക്ഷാപ്രവർത്തനത്തിന് ചേർത്തല പാണാവള്ളിയില്‍നിന്നാണ് റെസ്ക്യു ബോട്ടെത്തിയത്.
പോലീസിന്‍റെയും ഫയർഫോഴ്സിന്‍റെയും റെസ്ക്യുബോട്ടുകള്‍ കട്ടപ്പുറത്ത്
ജലാശയങ്ങളില്‍ അപകടമുണ്ടായാല്‍ പാഞ്ഞെത്തി രക്ഷാപ്രവർത്തനം നടത്താൻ പോലീസിനും ഫയർഫോഴ്സിനും ലഭിച്ച ബോട്ടുകള്‍ തകരാറിലായിട്ടും നന്നാക്കിയില്ല. പോലീസിന്‍റെ റെസ്ക്യുബോട്ട് തകരാറിലായിട്ട് ഒരു വർഷം പിന്നിട്ടു. ഫയർഫോഴ്സിന്‍റെ റെസ്ക്യുബോട്ട് ആറുമാസമായി ബോട്ടുജെട്ടി വളപ്പില്‍ വിശ്രമത്തിലാണ്.
വൈക്കം – തവണക്കടവ് ഫെറിയില്‍ പഴയ തടിബോട്ട്
കാറ്റും മഴയും ശക്തമായി തുടരുന്നത് കണക്കിലെടുത്ത് വൈക്കം – തവണക്കടവ് ഫെറിയില്‍ സർവീസ് നടത്തുന്ന കാലപ്പഴക്കമേറിയ ജലഗതാഗതവകുപ്പിന്‍റെ A90 നമ്ബർ ബോട്ട് നീക്കണമെന്ന ആവശ്യം നാളുകളായുണ്ട്. മഴയില്‍ ചോരുന്ന ബോട്ട് ചില നേരങ്ങളില്‍ തിരിക്കാൻതന്നെ പ്രയാസമാണെന്ന് ആരോപണമുണ്ട്.
ചെളിയും മണല്‍ക്കൂനയും മൂലം ആഴംകുറഞ്ഞ കായലില്‍ ശക്തമായ കാറ്റുവീശിയാല്‍ ബോട്ട് നിയന്ത്രണം വിട്ടാല്‍ വൻദുരന്തത്തിനിടയാക്കുമെന്ന് നാട്ടുകാർ ആരോപിക്കുന്നു