
രണ്ട് വര്‍ഷത്തെ പക; കൊല്ലാൻ വിദേശ മലയാളിയുടെ ക്വട്ടേഷൻ; നാലംഗ ഗുണ്ടാസംഘം പിടിയില്‍; തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ
സ്വന്തം ലേഖിക
കവിയൂർ: പത്തനംതിട്ട കവിയൂരില്‍ വിദേശ മലയാളിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത് യുവാവിനെ കൊല്ലാൻ ശ്രമിച്ച നാലംഗ ഗുണ്ടാസംഘം അറസ്റ്റില്‍.
ഈ മാസം പന്ത്രണ്ടന് കവിയൂര്‍ പഴംപള്ളി ജംഗ്ഷനില്‍ വെച്ചാണ് ക്വട്ടേഷൻ സംഘം മനീഷ് വര്‍ഗീസ് എന്ന യുവാവിനെ അത്രക്രൂരമായി മര്‍ദ്ദിച്ചത്. മുളക് പൊടി എറിഞ്ഞ് മാരകായുധങ്ങളുമായാണ് ക്വട്ടേഷൻ സംഘം മനീഷ് വര്‍ഗിസിന് നേരെ ആക്രമണം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസില്‍ മാവേലിക്കര പടനിലം സ്വദേശി അനില്‍ കുമാര്‍, കാര്‍ത്തികപ്പള്ളി സ്വദേശി യദു കൃഷ്ണൻ, വിയപുരം സ്വദേശി സതീഷ് കുമാര്‍, അമ്പലപ്പുഴ കരുമാടി സ്വദേശി ഷമീര്‍ ഇസ്മയില്‍ എന്നിവരാണ് പിടിയിലായത്. സംസ്ഥാനത്തെ വൻ ക്വട്ടേഷൻ സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ബൈക്കില്‍ എത്തിയ മനീഷിന്റ മുഖത്ത് മുളകുപൊടി എറിഞ്ഞ ശേഷം ഇരുമ്പ് പൈപ്പ് ഉള്‍പ്പെടെ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ യുവാവ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ക്വട്ടേഷൻ നല്‍കിയ കവിയൂര്‍ സ്വദേശിയായ വിദേശ മലയാളിയെ രണ്ട് വര്‍ഷം മുൻപ് മനീഷും സംഘവും ആക്രമിച്ചിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് കൊല്ലാൻ ഗുണ്ടകളെ അയച്ചതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ ക്വട്ടേഷൻ നല്‍കിയ വിദേശ മലയാളിയും അത് ഏറ്റെടുത്ത ഗുണ്ടാതലവനും ഇനി പിടിയിലാകാനുണ്ട്. പ്രതികളുടെ കാര്‍ അടക്കം തിരുവല്ല പൊലീസ് കസ്റ്റിഡിലെടുത്തു. വിദേശ മലയാളിക്കെതിരെ അന്വേഷണം നടത്തുകയാണെന്നും ഇയാളെ കേരളത്തിലെത്തിച്ച് അറസ്റ്റ് ചെയ്യുമെന്നും തിരുവല്ല ഡിവൈഎസ്പി എസ്. അഷാദ് അറിയിച്ചു.