
പാലാ: റോഡ് പണിയ്ക്കായി അപകടകരമായവിധം വീതി കുറഞ്ഞറോഡിൽ പകുതിയിലേറെ ഭാഗത്ത് ഇറക്കിയ പാറമണലിൽ വാഹനമിടിച്ചു കയറി അപകടം.
കവീക്കുന്ന് റൂട്ടിൽ ചീരാംകുഴി ജംഗ്ഷനുസമീപം ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. വീതി കുറഞ്ഞ റോഡിൻ്റെ പകുതിയിലേറെ ഭാഗത്തേയ്ക്ക് ഇറക്കി ഇട്ട പാറമണലിൽ കാർ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഈ ഭാഗത്തുകൂടി വരുമ്പോൾ ഉടുമ്പ് പോലെ ഒരു ജീവി റോഡിലേയ്ക്ക് ചാടിയപ്പോൾ അതിനെ ഇടിയ്ക്കാതെ വെട്ടിച്ചപ്പോൾ അപകടകരമായ രീതിയിൽ കൂട്ടിയിട്ടിരുന്ന പാറമണൽ കൂമ്പാരത്തിലേയ്ക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. യാത്രക്കാർക്കു പരുക്കുപറ്റിയില്ലെങ്കിലും കാറിനു സാരമായ കേടുപാടുകൾ സംഭവിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവമറിഞ്ഞെത്തിയ കരാറുകാരൻ പാറമണൽ സൈഡിലേയ്ക്ക് മാറ്റിയിട്ടെങ്കിലും അപകടമൊഴിവായിട്ടില്ല. ഭാഗ്യത്തിനാണ് വലിയ അപകടം ഒഴിവായത്. എതിർവശത്ത് റോഡിൽ നിന്നും ഒരാൾ താഴ്ചയുണ്ട്. കരാറുകാരൻ പാറമണൽ മാറ്റിയിട്ടെങ്കിലും പാറമണൽ റോഡിൻ്റെ പകുതിയിലേറെ കിടന്നിരുന്നതിൻ്റെ ഭാഗം റോഡിൽ കാണാനാകും.
നിയമവിരുദ്ധമായിട്ടാണ് റോഡിൽ പണികൾക്കായി സാധനങ്ങൾ ഇറക്കിയിരിക്കുന്നത്. അപകടസൂചനകൾ പോലും വയ്ക്കാതെ ഇവ ഇറക്കിയിട്ടിരിക്കുന്നത് നഗരസഭ എഞ്ചിനീയറിംഗ് വിഭാഗത്തിൻ്റെ അനാസ്ഥയാണ്. രാത്രിയിൽ വെളിച്ചക്കുറവായതിനാൽ അപകടസാധ്യത ഇപ്പോഴും നിലനിൽക്കുകയാണ്.
അപകടത്തെത്തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടു പാലാ നഗരസഭാ സെക്രട്ടറിയ്ക്ക് എ ബി ജെ ജോസ് പരാതി നൽകി. ഗതാഗത തടസ്സം സൃഷ്ടിച്ച് അപകടമുണ്ടാക്കിയതിനെതിരെ പാലാ പോലീസിനും റോഡ് സുരക്ഷാ അതോറിറ്റിയ്ക്കും നാളെ പരാതി നൽകും.



