വീടിന്റെ വാടക കൃത്യമായി നല്കാതെ വന്നപ്പോൾ വീടൊഴിപ്പിച്ചു; താമസക്കാർ താക്കോൽ നല്കാതെ ഉടമസ്ഥനെ വട്ടം ചുറ്റിച്ചു; താക്കോല്‍ തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തില്‍ വീട്ടുടമസ്ഥനും മകനും പട്ടാപകൽ വെട്ടേറ്റു; സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ
കട്ടപ്പന: വീടിന്റെ വാടക കൃത്യമായി നല്കാതെ വന്നപ്പോൾ വീടൊഴിപ്പിച്ചു. എന്നാൽ താമസക്കാർ താക്കോൽ നല്കാതെ ഉടമസ്ഥനെ വട്ടം ചുറ്റിച്ചു. താക്കോല്‍ തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കത്തില്‍ വീട്ടുടമസ്ഥനും മകനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പട്ടാപകൽ വെട്ടേറ്റു. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ.

ഉപ്പുതറ പൊരിങ്കണ്ണി മുകുളയില്‍ സണ്ണി (60), മകന്‍ സബിന്‍ (33), സുഹൃത്ത് ആലാനിക്കല്‍ ജിജി (48) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വെട്ടിപ്പരിക്കേല്‍പ്പിച്ച ഉപ്പുതറ കൊച്ചുപറമ്പില്‍ സണ്ണിയാശാന്‍ എന്ന കുഞ്ഞുമോന്‍ ജോര്‍ജ് (60),​ മകന്‍ സഞ്ജു (35), മരുമകനും ഓട്ടോ ഡ്രൈവറുമായ വാഴവര മൂഴിക്കല്‍ ബെന്നി (47) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഉച്ചയ്ക്ക് ഉപ്പുതറ ടൗണില്‍ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിലായിരുന്നു ആക്രമണം. സബിന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്കായിരുന്നു പ്രതികള്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ കൃത്യമായി വാടക നല്‍കാതിരുന്നതിനാല്‍ ഇരുവരോടും വീട് ഒഴിഞ്ഞു നല്‍കണമെന്ന് സബിന്‍ പറഞ്ഞിരുന്നു. പിന്നീട് വീട് മാറിയെങ്കിലും താക്കോല്‍ തിരികെ ഏല്‍പ്പിച്ചിരുന്നില്ല.

ടൗണിൽവെച്ച് കുഞ്ഞുമോനെ നേരില്‍ കണ്ടപ്പോള്‍ താക്കോല്‍ നല്‍കാന്‍ സബിന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തിലെ താക്കോല്‍ നല്‍കൂവെന്ന നിബന്ധന പ്രതികള്‍ മുന്നോട്ട് വച്ചു. ഇതിന് മറുപടിയായി താക്കോല്‍ പൊലീസ് സ്റ്റേഷനില്‍ വച്ച്‌ വാങ്ങിക്കോളാമെന്ന് സബിനും പിതാവും വ്യക്തമാക്കി മടങ്ങി. പിന്നീട് ഇരുകൂട്ടരും ടൗണില്‍ കണ്ടുമുട്ടിയപ്പോഴാണ് കൂടുതല്‍ തര്‍ക്കമുണ്ടായതും കൈയ്യാങ്കളിയില്‍ കലാശിച്ചതും.

പ്രതിയായ കുഞ്ഞുമോന്റെ പക്കലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ചാണ് മൂവരെയും വെട്ടിയത്. ആക്രമണത്തിന് ശേഷം ഓട്ടോയില്‍ കടന്നു കളഞ്ഞ പ്രതികളെ കട്ടപ്പനയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. സണ്ണിയെ വെട്ടാന്‍ ശ്രമിച്ചപ്പോള്‍ തടയുന്നതിനിടയിലാണ്
സബിന് വയറിന് വെട്ടുകൊണ്ടത്. സുഹൃത്തായ ജിജിയുടെ ഇരു കൈകളിലും വെട്ടേറ്റ് ഞരമ്പുകള്‍ മുറിഞ്ഞു. ഇദ്ദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഉപ്പുതറ എസ്.എച്ച്‌.ഒ ഇ. ബാബു, എസ്.ഐ ജോസ് തോമസ്, സി.പി.ഒമാരായ രാജേഷ് കുറുപ്പ്, അജേഷ് എന്നിവരാണ് കുറ്റവാളികളെ പിടികൂടിയത്.