
തെലങ്കാനയില്‍ മദര്‍ തെരേസയുടെ പേരിലുള്ള സ്‌കൂള്‍ ആക്രമിക്കുകയും മദറിന്റെ രൂപം തകര്‍ക്കുകയും ചെയ്തവര്‍ സ്ഥാപിച്ചത് കാവിക്കൊടി; രാജ്യത്ത് കാവി ഇന്ന് ഭയത്തിന്റെ അടയാളമായി മാറിയെന്ന് തൃശൂര്‍ അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’; ബിജെപിക്ക് എതിരെ രൂക്ഷ വിമർശനം
തൃശൂർ: ബിജെപിക്ക് എതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’.
മെയ് ലക്കത്തിലെ ‘മത ചിഹ്നങ്ങളെ ഭീകരതയുടെ അടയാളങ്ങളാക്കരുത്’ എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് വിമർശനം. രാജ്യത്ത് കാവി ഇന്ന് ഭയത്തിന്റെ അടയാളമായി മാറിയെന്ന് കത്തോലിക്കാസഭ മുഖപ്രസംഗത്തില്‍ പറയുന്നു.
ദൂർദർശൻ ചാനലിന്റെ ലോഗോ കാവി നിറമാക്കിയതുള്‍പ്പടെ ലേഖനത്തില്‍ പരാമർശിക്കുന്നുണ്ട്. തെലങ്കാനയില്‍ മദർ തെരേസയുടെ പേരിലുള്ള സ്‌കൂള്‍ ആക്രമിക്കുകയും മദർ തെരേസയുടെ രൂപം തകർക്കുകയും ചെയ്തവർ കാവിക്കൊടിയാണ് സ്ഥാപിച്ചതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാവി കാണുമ്പോള്‍ ഭയം തോന്നുന്നു എന്നും ഹിന്ദുത്വ ഭീകരരുടെ ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരുടെ വിലാപം കേള്‍ക്കാനിടയായെന്നും കാവിയെ മതരാഷ്ട്ര പ്രത്യയശാസ്ത്രത്തിന്റെ ഉടയാടയാക്കി മാറ്റുന്നവർ രാജ്യത്തിന്റെ സംസ്‌കാരത്തെയാണ് തേജോവധം ചെയ്യുന്നതും ലേഖനം കുറ്റപ്പെടുത്തുന്നു.
തെലങ്കാനയില്‍ മദർതെരേസയുടെ പേരിലുള്ള സ്‌കൂള്‍ ജയ്ശ്രീറാം വിളികളുമായെത്തിയവർ ആക്രമിച്ചിരുന്നെന്നും സ്‌കൂളും മദർ തെരേസയുടെ രൂപവും തകർത്ത ആക്രമികള്‍ അവിടെ കാവിക്കൊടിയാണ് സ്ഥാപിച്ചതെന്നും കത്തോലിക്കാസഭയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. വിദ്യ പകർന്നു നല്‍കുന്ന ഒരു സ്ഥാപനം തകർത്തുകൊണ്ട് മറ്റുള്ളവരെ ഭയപ്പെടുത്താൻ കാവിക്കൊടി നാട്ടിയത് വിരോധാഭാസമാണെന്നും ലേഖനം വിമർശിക്കുന്നു.