
കാസർകോട്: മുളിയാറിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ മുന്നിലേക്ക് പുലി ചാടിയെത്തി.
വീട്ടുമുറ്റത്തുനിന്ന കോഴിയെ പിടിച്ചു. രണ്ടു വയസ്സുകാരൻ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്. കുട്ടിയുടെ 5 മീറ്റർ അടുത്തുവരെ പുലിയെത്തി.
കുട്ടിയാനത്തെ എം.ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ് ഇന്നലെ രാവിലെ പത്തരയോടെ പുലിയുടെ ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ തോട്ടത്തിലെ തൊഴിലാളി കുംബഡാജെ മൗവ്വാറിലെ അശോകനും കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. അശോകൻ പണിക്കു പോയിരുന്നു. ഭാര്യ കാവ്യയും മകൻ 2 വയസ്സുള്ള ആയുഷുമാണു വീട്ടിലുണ്ടായിരുന്നത്.
വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന ആയുഷ് പേടിച്ചു കരയുന്നതുകേട്ട കാവ്യ പുറത്തേക്കു നോക്കിയപ്പോഴാണു പുലിയെ കണ്ടത്. ആദ്യം പേടിച്ചു നിന്നുപോയ കാവ്യ ഉടൻ മുറ്റത്തിറങ്ങി കുട്ടിയെ എടുത്തു വീടിനുള്ളിൽ കയറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവിടെയുണ്ടായിരുന്ന കോഴിയെയും പിടിച്ചു പുലി കാട്ടിലേക്കു മറഞ്ഞു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ചെളിയിൽ പതിഞ്ഞ കാൽപാടുകൾ കണ്ടു പുലിയാണെന്നു സ്ഥിരീകരിച്ചു. പുലിയുടെ രോമങ്ങളും ഇവിടെനിന്നു കണ്ടെത്തി.
മുളിയാർ പഞ്ചായത്തിൽ 2 വർഷത്തോളമായി പുലിശല്യം തുടർക്കഥയാണെങ്കിലും ആദ്യമായാണു പട്ടാപ്പകൽ വീട്ടുമുറ്റത്തു പുലിയിറങ്ങുന്നത്. കഴിഞ്ഞ ജൂലൈയിൽ ബാവിക്കര അമ്മങ്കല്ലിൽ 2 ദിവസം തുടർച്ചയായി പുലിയിറങ്ങിയശേഷം പലയിടത്തും പുലിയെ കണ്ടിട്ടുണ്ടെങ്കിലും കാര്യമായ ആക്രമണങ്ങൾ ഉണ്ടായിട്ടില്ല.