
കാസർഗോഡ്: സീതാംഗോളിയിലെ കിൻഫ്രാ പാർക്കിൽനിന്നു എട്ടുലക്ഷം രൂപ വില വരുന്ന ചെരുപ്പുകൾ മോഷ്ടിച്ച നാലു പേർ പിടിയിൽ.
മൂന്നാഴ്ചയോളമായി മോഷ്ടാക്കളെ കണ്ടെത്താൻ കഴിയാതെ പോലീസ് ഇരുട്ടിൽ തപ്പുന്നതിനിടയിലാണ് നാലംഗ സംഘത്തെ സ്ഥാപനത്തിന്റെ്റെ ഉടമയും അദ്ദേഹത്തിന്റെ ബന്ധുക്കളും ചേർന്നു നടത്തിയ നിരന്തരമായ നിരീക്ഷണത്തിനൊടുവിൽ പിടികൂടിയത്.
മേയ് 22നാണ് സീതാംഗോളി കിൻഫ്രാ പാർക്കിൽ പ്രവർത്തിക്കുന്ന വെൽഫിറ്റ് ഫുട്‌വേർ നിർമാണ കമ്പനിയിലാണ് കവർച്ച നടന്നത്. രണ്ടു തവണയായി എട്ടുലക്ഷം രൂപ വിലവരുന്ന ചെരുപ്പുകളും കമ്പനി ലാപ്ടോപുമാണ് കവർച്ച പോയത്. കട്ടത്തടുക്കയിലെ നിസാറും പ്രവാസിയായ ഇദ്ദേഹത്തിന്റെ സുഹൃത്തും ചേർന്നാണ് കമ്പനി നടത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കവർച്ചക്കാരെ പിടികൂടാൻ നിസാർ നേരിട്ട് രംഗത്തിറങ്ങി. ബന്ധുവായ കുമ്ബളയിലെ കെ.ബി. അബ്ബാസിനെയും ഒപ്പംകൂട്ടി. ഞായറാഴ്‌ച ഇരുവരും കാസർഗോഡ് നഗരത്തിൽ നടന്നുപോകവെ അടഞ്ഞുകിടക്കുന്ന കടവരാന്തയിൽ ചെരുപ്പുകൾ വില്പന നടത്തുന്നതായി ശ്രദ്ധയിൽപെട്ടു. സംശയം തോന്നി വില്പനയ്ക്ക് വച്ചിരിക്കുന്ന ചെരുപ്പുകൾ ആവശ്യക്കാരെന്ന വ്യാജേന വിശദമായി പരിശോധിച്ചു. അപ്പോഴാണ് ചെരുപ്പിൽ വെൽഫിറ്റ് കമ്ബനിയുടെ പേരു കണ്ടത്. ഇതോടെ വിലയുടെ കാര്യത്തിൽ വില പേശുകയും കൂടുതൽ ചെരുപ്പുകൾ വേണമെന്നും വില്പനയ്ക്ക് വേണ്ടിയാണെന്നും അറിയിച്ചു. മുതലാളിയുമായി സംസാരിക്കാമെന്ന് ചെരുപ്പ് വില്പനക്കാർ മറുപടി നൽകി.
വിവരം ബദിയഡുക്ക പോലീസിനെ നിസാർ അറിയിച്ചു. എന്നാൽ പോലീസ് എത്തിയില്ല. ഇതിനിടയിൽ യുവാക്കളുടെ നീക്കങ്ങളിൽ സംശയം തോന്നിയ വില്പനക്കാർ ചെരുപ്പുകൾ പെറുക്കിക്കൂട്ടി ഓട്ടോയിൽ കയറ്റി. എന്നാൽ നിസാറും അബ്ബാസും ഓട്ടോയുടെ താക്കോൽ തന്ത്രപൂർവം കൈക്കലാക്കി. ഡ്രൈവറും വില്പനക്കാരുമടക്കമുള്ള നാലു പേരെയും തടഞ്ഞുവച്ച ശേഷം കാസർഗോഡ് ടൗൺ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി യുവാക്കളെയും ചെരുപ്പും കസ്റ്റഡിയിലെടുത്തു.