
കാസര്‍കോട് : തുടർച്ചയായി ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ ആൺസുഹൃത്ത് റൂമിലെത്തി നോക്കിയപ്പോഴാണ് സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസർ ചിന്നു പാപ്പുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെയാണ് സുഹൃത്ത് മറ്റൊരാളോടൊപ്പം റൂമിലെത്തിയത്. കെ. രേഷ്മയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും
തൂങ്ങിയ നിലയിൽ കണ്ടതോടെ ഇയാൾ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ പരിസരത്തുള്ളവരും എത്തി ചിന്നുവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു എന്നാണ് വിവരം.
ഭർത്താവുമായി ഏറെക്കാലമായി അകന്നുകഴിയുകയായിരുന്ന ചിന്നു കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ആസാദ് നഗറിലെ ക്വാട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
അടുത്തിടെയായി ആൺസുഹൃത്തും കൂടെ താമസിക്കുന്നുണ്ടായിരുന്നു. ആൺ സുഹൃത്ത് രാവിലെ ജോലിക്ക് പോയി. ഇടയ്ക്ക് ഫോൺ വിളിച്ചെങ്കിലും ചിന്നു എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും എടുക്കാതെ വന്നതോടെയാണ് സുഹൃത്തിനെയും കൂട്ടി ഇയാൾ റൂമിലെത്തിയത്. ചിന്നുവിന്റെ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

