
കൊച്ചി: കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചവര്‍ക്ക് സൗജന്യ നിയമ സഹായം നല്‍കാൻ ബിജെപി ലീഗല്‍ സെല്‍.
തൃശ്ശൂരില്‍ ചേര്‍ന്ന മേഖല സമ്മേളനത്തിലാണ് തീരുമാനം. നിയമ സഹായത്തിനായി അഡ്വക്കേറ്റുമാരായ രവികുമാര്‍ ഉപ്പത്ത് സുധീര്‍ ബേബി, പി.ജി. ജയൻ, ഗിരിജൻ നായര്‍, ഗുരുവായൂരപ്പൻ എന്നിവരുടെ നേതൃത്വത്തില്‍ അഭിഭാഷക സമിതി രൂപീകരിച്ചു.
എല്ലാ നിക്ഷേപകര്‍ക്കും സമിതിയെ സഹായിക്കാമെന്നു ലീഗല്‍ സെല്‍ അറിയിച്ചു. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ ആര്‍ക്കൊക്കെ നല്‍കണമെന്ന് തീരുമാനിച്ചത് സിപിഎമ്മാണെന്ന ഇഡിയുടെ റിപ്പോര്‍ട്ട് തട്ടിപ്പിലെ സിപിഎം പങ്ക് വ്യക്തമാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനധികൃത വായ്പകള്‍ നല്‍കിയത് ഉന്നത സിപിഎം നേതാക്കളുടെ നിര്‍ദേശപ്രകാരമാണെന്നും വായ്പകള്‍ നിയന്ത്രിക്കാൻ സിപിഎം സബ്കമ്മിറ്റിയെ വെച്ചെന്നുമുള്ള ഇഡി റിപ്പോര്‍ട്ട് ഗൗരവതരമാണ്. ഭരിക്കുന്ന പാര്‍ട്ടി ആസൂത്രിതമായി പാവങ്ങളെ കൊള്ളയടിക്കുന്നത് സംസ്ഥാനത്ത് പതിവായിരിക്കുകയാണ്. മുഖ്യമന്ത്രിയും എംവി ഗോവിന്ദനും അറിഞ്ഞു കൊണ്ടാണോ ഇതെല്ലാം നടന്നതെന്ന് അവര്‍ പറയണം.
സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളിലൊക്കെ ഇത്തരത്തിലുള്ള സംവിധാനമാണോയുള്ളതെന്ന് പറയേണ്ടത് ഗോവിന്ദനാണ്. കരുവന്നൂരില്‍ ഭരണസമിതി മാത്രം അറിഞ്ഞുള്ള തട്ടിപ്പാണെന്ന സിപിഎമ്മിന്‍റെ വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ഏതൊക്കെ ആളുകള്‍ക്ക് ബിനാമി വായ്പ അനുവദിക്കണമെന്ന് കൃത്യമായി ബാങ്കിന്‍റെ മിനുട്സില്‍ പറഞ്ഞിട്ടുണ്ടെന്നത് സിപിഎമ്മിന്‍റെ എല്ലാ പ്രതിരോധവും ഇല്ലാതാക്കുന്നതാണ്.
സതീഷ് കുമാറിന് എല്ലാ സഹായവും ചെയ്ത് കൊടുത്തത് സിപിഎം നേതൃത്വമാണെന്ന് വ്യക്തമായിരിക്കുകയാണ്.-സുരേന്ദ്രൻ പറഞ്ഞു.