‘രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ നടന്നിട്ടില്ലാത്ത സംഭവം, നടക്കാൻ പാടില്ലാത്തത്’; പുലര്‍ച്ചെ കരൂരിലെ ആശുപത്രി സന്ദര്‍ശിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ; ജുഡീഷ്യല്‍ അന്വേഷണത്തിന് ശേഷം ഉചിതമായ നടപടിയെന്ന് വെളിപ്പെടുത്തൽ

Spread the love

ചെന്നൈ: കരൂരില്‍ നടന്നത് വിവരിക്കാനാകാത്ത ദുരന്തമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ.

7:45ന് വിവരം അറിഞ്ഞയുടൻ കരൂർ എംഎല്‍എയും മുൻമന്ത്രിയുമായിരുന്ന ബാലാജിയെ വിളിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളുടെ യോഗത്തില്‍ നടന്നിട്ടില്ലാത്ത സംഭവമാണിത്. നടക്കാൻ പാടില്ലാത്തതുമാണ്.

ജുഡീഷ്യല്‍ അന്വേഷണത്തില്‍ അപകട കാരണം വ്യക്തമാകട്ടെയെന്നും അന്വേഷണത്തിന് ഒടുവില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും സ്റ്റാലിൻ പറഞ്ഞു.

വിജയെ അറസ്റ്റ് ചെയ്യുമോ എന്ന് ചോദ്യത്തിന് ആരെ അറസ്റ്റ് ചെയ്യും, ആരെ അറസ്റ്റ് ചെയ്യാനാകില്ല എന്ന് ഇപ്പോള്‍ തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് വീഴ്ചയെ കുറിച്ച്‌ ചോദ്യത്തിന് ഉത്തരം നല്‍കാതെ സ്റ്റാലിൻ മടങ്ങുകയായിരുന്നു.

അന്വേഷണത്തില്‍ സത്യം വ്യകതമാകട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുലർച്ചയോടെ സ്റ്റാലിൻ ആശുപത്രി സന്ദർശനം നടത്തുകയായിരുന്നു. മോർച്ചറിയിലെത്തി മരിച്ചവർക്ക് അന്തിമോപാചരം അർപ്പിച്ചു. പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചു. ആശുപത്രിയില്‍ അവലോകന യോഗവും നടന്നു.