കുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; ശേഷം സുഹൃത്തുക്കൾക്കൊപ്പം വീട്ടിൽ അതിക്രമിച്ചു കയറി കൂട്ടബലാത്സംഗം ചെയ്തു ; ഒളിവിലായിരുന്ന പ്രതി പിടിയിൽ
കരുനാഗപ്പള്ളി : കൊല്ലം കരുനാഗപ്പള്ളിയിൽ യുവതിയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ കേസില്‍ ഒരാള്‍കൂടി പോലീസിന്റെ പിടിയിലായി.
ഒളിവിൽ കഴിഞ്ഞിരുന്ന ആദിനാട് നോർത്ത് മണിമന്ദിരത്തില്‍ ചിക്കു (29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ ആദിനാട് സായികൃപയില്‍ ഷാല്‍കൃഷ്ണനെ നേരത്തേ പോലീസ് പിടികൂടിയിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: നിർധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ രഹസ്യമായി പകർത്തിയ ഷാല്‍കൃഷ്ണൻ അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനം നടത്തി. പിന്നീട്, ഇയാളുടെ സുഹൃത്തുക്കളായ ചിക്കു, ഗുരുലാല്‍ എന്നിവരോടൊപ്പം രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ മർദിക്കുകയും കൂട്ടബലാല്‍സംഗം നടത്തുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അറസ്റ്റിലായ ചിക്കുവിനെതിരേ ഓച്ചിറ പോലീസ് സ്റ്റേഷനില്‍ മുൻപും വധശ്രമം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിക്കായി ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം അന്വേഷണം നടത്തിവരവേയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.
കരുനാഗപ്പള്ളി എ.സി.പി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ ഇൻസ്പെക്ടർ വി.ബിജു, എസ്.ഐ.മാരായ ഷമീർ, ഷാജിമോൻ, സജികുമാർ, എസ്.സി.പി.ഒ.മാരായ ഹാഷിം, രാജീവ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവില്‍ കഴിയുന്ന ഗുരുലാലിനായുള്ള തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടാനാകുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.