
കറുകച്ചാൽ : ആക്രിസാധനംമൂലം പഞ്ചായത്ത് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിന്നുതിരിയാൻ ഇടമില്ല. പത്തോളം വാഹനങ്ങൾ നിർത്തിയിടാൻ സൗകര്യമുള്ളിടത്തിപ്പോൾ രണ്ടോ മൂന്നോ വാഹനങ്ങൾക്ക് മാത്രമേ നിർത്താൻ പറ്റൂ.
ജീവനക്കാരുടെ വാഹനങ്ങൾപോലും മുറ്റത്ത് സൂക്ഷിക്കാൻ സൗകര്യമില്ല. റോഡിൽനിന്ന് പഞ്ചായത്തോഫീസിലേക്കുള്ള ഇടുങ്ങിയ വഴിയിലാണ് പലരും വാഹനങ്ങൾ നിർത്തിയിടുന്നത്.
ട്രഷറി, എഇഒ ഓഫീസ്, കൃഷിഭവൻ, രജിസ്ട്രാർ ഓഫീസ്, കെഎസ്ഇബി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഇവിടെ എത്തുന്നവർ വാഹനം റോഡിലിടേണ്ടസ്ഥിതിയാണ്. കെഎസ്ഇബിയുടെ സാധനങ്ങൾ സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ ട്രാൻസ്ഫോർമർ, വൈദ്യുത കമ്പിയുടെ റോളുകൾ തുടങ്ങിയ ലോഡ് കണക്കിന് സാധനങ്ങളാണ് മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്നത്. കെഎസ്ഇബി ഓഫീസ് ഇവിടെനിന്ന് നീക്കാൻ മുൻപ് ആലോചന ഉണ്ടായിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച തീരുമാനങ്ങളായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്തിന്റെ മുറ്റത്തുണ്ടായിരുന്ന കിണറടക്കം നിരത്തിയാണ് ഇവിടെ പാർക്കിങ്ങിന് സൗകര്യമൊരുക്കിയത്. മുറ്റത്ത് കൂട്ടിയിട്ടിരിക്കുന്ന സാധനങ്ങൾ നീക്കി പരിസരം വൃത്തിയാക്കണമെന്നാണ് വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്നവരും ഇടപാടുകാരും പറയുന്നത്.
പാർക്കിങ്ങിന് വേണ്ടി ലക്ഷങ്ങൾ ചെലവഴിച്ച് ടൈലുകൾ പാകി നവീകരിച്ച മുറ്റത്ത് കെഎസ്ഇബിയുടെ സാമഗ്രികളും കെട്ടിട നിർമാണത്തിന് കൊണ്ടുവന്ന വസ്തുക്കളും കൂട്ടിയിട്ടിരിക്കുകയാണ്.



