വാക്കുകൾ ഇല്ല, എന്റെ ഹ‍ൃദയം വേദനയിൽ നിറഞ്ഞിരിക്കുന്നു’; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം ധനസഹായം പ്രഖ്യാപിച്ച്‌ വിജയ്

Spread the love

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ ടിവികെ റാലിയിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവ‍ർക്ക് 2 ലക്ഷം രൂപ ധനസഹായവും നൽകുമെന്ന് പ്രഖ്യാപിച്ച് ടിവികെ അധ്യക്ഷൻ വിജയ്.

ട്വിറ്ററില്‍ ഇട്ട പോസ്റ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പരിക്കേറ്റവർ ചികിത്സ ലഭിച്ച്‌ വളരെ വേഗം സുഖം പ്രാപിച്ചു തിരികെ എത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നതായി വിജയ് പോസ്റ്റില്‍ പറയുന്നു.

വിജയ്‍യുടെ കുറിപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“കരൂരിൽ ഇന്നലെ സംഭവിച്ചതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ എന്‍റെ മനസ്സും ഹൃദയവും അതിയായ ദുഃഖത്താല്‍ നിറയുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഈ കഠിനമായ ദുഃഖത്തില്‍, എന്‍റെ ഹൃദയത്തില്‍ അനുഭവിക്കുന്ന വേദന വാക്കുകളാല്‍ പ്രകടിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല. എന്‍റെ കണ്ണുകളും മനസും ദുഃഖത്താല്‍ മൂടിയിരിക്കുന്നു.
ഞാൻ കണ്ടുമുട്ടിയ എല്ലാവരുടെയും മുഖങ്ങള്‍ എന്‍റെ മനസ്സില്‍ മിന്നിമറയുന്നു. സ്നേഹവും കരുതലും കാണിക്കുന്ന പ്രിയപ്പെട്ടവരെക്കുറിച്ച് ഓർക്കുമ്ബോള്‍ എന്‍റെ ഹൃദയം കൂടുതല്‍ തളരുന്നു. എന്‍റെ പ്രിയപ്പെട്ടവരേ… നമ്മുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിലുള്ള നിങ്ങളുടെ ദുഃഖത്തില്‍ വിവരിക്കാനാവാത്ത വേദനയോടെ ഞാൻ അനുശോചനം അറിയിക്കുന്നു. ഈ അതിരില്ലാത്ത ദുഃഖത്തില്‍ നിങ്ങളുടെ ഹൃദയത്തോട് ചേർന്ന് ഞാനുമുണ്ട്.
ഇതൊരു നികത്താനാവാത്ത നഷ്ടമാണ്. ആര് ആശ്വസിപ്പിച്ചാലും പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എങ്കിലും നിങ്ങളുടെ കുടുംബത്തിലെ ഒരംഗം എന്ന നിലയില്‍, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 20 ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവർക്ക് 2 ലക്ഷം രൂപയും നല്‍കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ നഷ്ടത്തിന് മുന്നില്‍ ഈ തുക തുച്ഛമാണെന്ന് എനിക്കറിയാം. എങ്കിലും, ഈ നിമിഷം നിങ്ങളുടെ കുടുംബാംഗം എന്ന നിലയില്‍, കനത്ത ഹൃദയത്തോടെ നിങ്ങളുടെ അരികില്‍ നില്‍ക്കേണ്ടത് എന്‍റെ കടമയാണ്.
അതുപോലെ, പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നമ്മുടെ പ്രിയപ്പെട്ടവരെല്ലാം വേഗത്തില്‍ സുഖം പ്രാപിച്ച് വീട്ടിലേക്ക് തിരിച്ചെത്താൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ചികിത്സയിലുള്ള നമ്മുടെ പ്രിയപ്പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായവും ഞങ്ങളുടെ തമിഴക വെട്രി കഴകം ഉറപ്പാക്കുമെന്നും ഞാൻ ഉറപ്പുനല്‍കുന്നു. ദൈവകൃപയാല്‍ നമുക്ക് ഇതില്‍ നിന്നെല്ലാം കരകയറാൻ ശ്രമിക്കാം.”

ഇന്നലെയുണ്ടായ അപകടത്തിൽ 39 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും  ചെയ്തു. ഇതിൽ 9 കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു.