
ബംഗളൂരു: കർണാടകയിലെ കുടിയൊഴിപ്പിക്കല്‍ നടപടിക്കെതിരെ വിമർശനം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ.
കർണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഡികെ ശിവകുമാർ മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകർത്തത്.
പിന്നാലെ 3000ത്തോളം പേർ തെരുവിലായി. യു.പിയിലുള്‍പ്പെടെ ബി.ജെ.പിയുടെ ബുള്‍ഡോസർ രാജിനെ വിമർശിക്കുന്ന കോണ്‍ഗ്രസ്, യെലഹങ്കയില്‍ ബുള്‍ഡോസർ രംഗത്തിറക്കിയതിന്റെ പേരില്‍ രൂക്ഷമായ വിമർശനമാണ് നേരിടുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കർണാടകയുടെ തലസ്ഥാന നഗരിയില്‍ മുസ്ലിം ജനത വർഷങ്ങളായി താമസിച്ചുവരുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും ബുള്‍ഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണെന്നാണ് പിണറായി വിജയൻ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഉത്തരേന്ത്യയില്‍ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയില്‍ കണ്ടത്. കൊടുംതണുപ്പില്‍ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണെന്നും പിണറായി കുറിച്ചു.
എന്നാല്‍ പിണറായി വിജയന്റേത് രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനയാണെന്നും കർണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ അദ്ദേഹം ഇടപെടേണ്ടതില്ലെന്നും ഡികെ. ശിവകുമാർ പറഞ്ഞു.
ബംഗളൂരുവിലെ വസ്തുതകള്‍ മനസിലാക്കാതെയാണ് മുതിർന്ന നേതാവായ പിണറായി വിജയൻ പ്രതികരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കേണ്ട അപകടകരമായ ഒരു ക്വാറിയിലാണ് നിയമവിരുദ്ധമായി താമസിച്ചിരുന്നതെന്നും ഈ സ്ഥലം സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ശിവകുമാർ വിശദീകരിച്ചു.
അതേസമയം, സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടിട്ടുണ്ട്. കർണാടക സർക്കാരില്‍ നിന്ന് എഐസിസി വിശദീകരണം തേടി.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് കർണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാറില്‍ നിന്ന് വിശദീകരണം തേടിയത്. കൈയേറ്റ സ്ഥലമാണ് ഒഴിപ്പിച്ചതെന്നും നടപടികള്‍ പാലിച്ചാണ് ഇത് നടത്തിയതെന്നുമാണ് ശിവകുമാറിന്റെ വിശദീകരണം.
അതിനിടെ വിവാദം ശക്തമായതോടെ കുടിയൊഴിപ്പിച്ചവർക്ക് വീടുകള്‍ നിർമ്മിച്ച് നല്‍കുമെന്നും സർക്കാർ പ്രഖ്യാപിച്ചു. 200 ഫ്ളാറ്റുകളടങ്ങിയ സമുച്ചയം നിർമ്മിച്ച് നല്‍കാനാണ് ആലോചന.




