
കരിപ്പൂർ ദുരന്തം: ദീപക് സാഠേയുടെയും അഖിലേഷ് കുമാറിൻറെയും ഭൗതിക ശരീരങ്ങൾ ഇന്ന് നാട്ടിലെത്തിക്കും: കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‍മോർട്ടം നടത്തിയ മൃതദേഹങ്ങൾ എയർ ഇന്ത്യ എക്സ്പ്രസിലെ ഉന്നത ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി നാട്ടിലേക്ക് അയക്കും
സ്വന്തം ലേഖകൻ
കോഴിക്കോട്: ജീവതത്തിന്റെ അവസാന ശ്വാസം വരെ വിമാന യാത്രികരെ സുരക്ഷിതരാക്കാൻ പരിശ്രമിച്ച ദീപക് സാഠേയുടെയും അഖിലേഷ് കുമാറിൻറെയും ഭൗതിക ശരീരങ്ങൾ ഇന്മനാട്ടിലെത്തിക്കും. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‍മോർട്ടം നടത്തിയ മൃതദേഹങ്ങൾ എയർ ഇന്ത്യ എക്സ്പ്രസിലെ ഉന്നത ഉദ്യോഗസ്ഥർ ഏറ്റുവാങ്ങിയാണ് നാട്ടിലേക്ക് അയക്കുക.
പൂർണഗർഭിണിയായ ഭാര്യ മേധ അഖിലേഷിനെ കാത്തിരിയ്ക്കുകയാണ്. പ്രസവത്തിന് പത്ത് ദിവസം മാത്രം ശേഷിക്കെയാണ് ഭർത്താവ് മരണപ്പെടുന്നത്. മരണം സംഭവിച്ച വിവരം ഭാര്യയെ അറിയിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ക്യാപ്റ്റൻ സാഠേയുടെ അമ്മയുടെ പിറന്നാൾ ദിനത്തിൽ മകൻറെ മരണവാർത്ത എത്തിയതിൻറെ ആഘാതത്തിൽ നിന്ന് നാഗ്പൂരിലെ ആ വീട് ഇനിയും മോചിതരായിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാര്യയുടെ പ്രസവ സമയത്തേക്ക് ലീവ് കരുതി വച്ച്, ഏൽപിച്ച ദൗത്യം നിറവേറ്റാനായി പോയതായിരുന്നു അഖിലേഷ്. ദുബായിൽ നിന്ന് എയർ ഇന്ത്യ വിമാനം കരിപ്പൂരിലേക്ക് പറത്താൻ കോക്പിറ്റിലേക്ക് കയറും മുൻപ് അഖിലേഷ് അമ്മയോടും ഭാര്യയോടും സംസാരിച്ചു. രണ്ടാഴ്ചക്കുള്ളിൽ വീട്ടിലെത്തുന്ന പുതിയ അതിഥിയെ കുറിച്ച് ഏറെ വാചാലനാവുകയും ചെയ്തു.
രോഗങ്ങൾ അലട്ടുന്ന അമ്മ ആരോഗ്യം കൂടുതൽ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. കരിപ്പൂരിലെത്തിയ ശേഷം കൂടുതൽ സംസാരിക്കാമെന്ന് പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്.എന്നാൽ വെള്ളിയാഴ്ച രാത്രി എയർ ഇന്ത്യയിൽ നിന്ന് സഹോദരങ്ങൾക്ക് സന്ദേശമെത്തി. അഖിലേഷ് പറത്തിയ വിമാനം അപകടത്തിൽപെട്ടെന്നും , നില അതീവ ഗുരുതരമാണെന്നും. അധികം വൈകാതെ മരണവിവരവും.
മഹാരാഷ്ട്രയിലെ ഓക്സ്ഫോർഡ് ഏവിയേഷൻ അക്കാദമിയിൽ നിന്നാണ് അഖിലേഷ് പൈലറ്റ് പരിശീലനം പൂർത്തിയാക്കിയത്. വന്ദേഭാരത് മിഷനുമായി ബന്ധപ്പെട്ട ആദ്യ ദൗത്യം കോഴിക്കോട് പറന്നിറങ്ങിയപ്പോഴും കോ -പൈലറ്റായി കോക്പിറ്റിലുണ്ടായിരുന്നത് ഈ മുപ്പത്തിരണ്ടുകാരൻ തന്നെയാണ്. മികച്ച പൈലറ്റായിരുന്നു അഖിലേഷെന്ന് എയർ ഇന്ത്യയും അഭിപ്രായപ്പെട്ടു.