വിനോദസഞ്ചാര മേഖലയിലെ ഇഷ്ടവിഭവമായ കരിമീനിന് കുമരകത്ത് വന്‍തോതില്‍ വിലകുറയുന്നു;  100 മുതല്‍ 150 കിലോ വരെ കിട്ടിയിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ദിവസവും കിട്ടുന്നത് അഞ്ഞൂറ് കിലോയിലധികം കരിമീൻ

വിനോദസഞ്ചാര മേഖലയിലെ ഇഷ്ടവിഭവമായ കരിമീനിന് കുമരകത്ത് വന്‍തോതില്‍ വിലകുറയുന്നു; 100 മുതല്‍ 150 കിലോ വരെ കിട്ടിയിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ദിവസവും കിട്ടുന്നത് അഞ്ഞൂറ് കിലോയിലധികം കരിമീൻ

സ്വന്തം ലേഖകൻ

കുമരകം: വിനോദസഞ്ചാര മേഖലയിലെ ഇഷ്ടവിഭവമായ കരിമീനിന് കുമരകത്ത് വന്‍തോതില്‍ വിലകുറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് കരിമീൻ ലഭ്യത കൂടിയതിനെ തുടര്‍ന്നാണ് വിപണിയിലെ വിലക്കുറവ്. കരിമീൻ വില്‍പ്പന നടത്തുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തില്‍ ഏറ്റവും മികച്ച വിഭാഗം കരിമീനിന് 50 ലധികം രൂപയാണ് കുറഞ്ഞത്.

കിലോയ്ക്ക് 500 രൂപ വിലയുണ്ടായിരുന്ന എപ്ലസ് കരിമീനിന് 450 രൂപയും 460 രൂപയുടെ എ ഗ്രേഡ് കരിമീനിന് 420 രൂപയും 360 രൂപയായിരുന്ന ബി ഗ്രേഡിന് 320 രൂപയും ആയാണു വില കുറഞ്ഞത്. വേമ്പനാട്ട് കായലില്‍ നിന്നു കരിമീനിന്റെ ലഭ്യത കൂടിയതാണ് വിലക്കുറവിന് കാരണമായി മാറിയിരിക്കുന്നത്. മിക്കവാറും 100 മുതല്‍ 150 കിലോ വരെ കിട്ടിയിരുന്ന വലയിടീല്‍ സംഘത്തിലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഇപ്പോള്‍ ദിവസവും കിട്ടുന്നത് അഞ്ഞൂറിലധികം കിലോ വരെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

​കുറഞ്ഞ വിലയ്ക്ക് വീറ്റുതീർക്കുന്നു
ലഭ്യത കൂടിയതോടെ വലിയ സ്‌റ്റോക്ക് വിറ്റഴിക്കാന്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം വില കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു. നേരിട്ടു മീന്‍ വാങ്ങാന്‍ എത്തുന്നവര്‍, റിസോര്‍ട്ടുകള്‍, കള്ളുഷാപ്പുകള്‍, മത്സ്യഫെഡ് എന്നിവര്‍ക്കാണ് സംഘം സാധാരണ കരിമീന്‍ നല്‍കുന്നത്. എന്നാല്‍ കരിമീന്റെ വരവ് കൂടിയതോടെ വിറ്റഴിക്കാന്‍ കഴിയാതെ വരികയും കുറഞ്ഞവിലയ്ക്ക് വിറ്റുതീര്‍ക്കുകയുമാണ് ഇപ്പോള്‍. കൊവിഡ് കാലത്ത് ഉള്‍നാടന്‍ മത്സ്യ സഹകരണ സംഘത്തില്‍ പ്രതിസന്ധി രൂക്ഷമായപ്പോൾ 150 കിലോ വരെ സ്‌റ്റോക്കില്‍ വെക്കേണ്ട സ്ഥിതി വന്നിരുന്നു. അതുപോലെ ഒരു സാഹചര്യം ഉണ്ടാകാതിരിക്കാനാണ് കിട്ടിയ കോള് കുറഞ്ഞ വിലയ്ക്കായാലും വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ അടച്ചതോടെ കായലിലെ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചതാണു കരിമീൻ ലഭ്യത കൂടാന്‍ കാരണമായി തൊഴിലാളികള്‍ പറയുന്നത്. മുമ്പ് കരിമീന് ഈ രീതിയില്‍ വില കുറഞ്ഞത് കൊവിഡ് കാലത്തായിരുന്നു. കൊവിഡ് കാലത്ത് റിസോര്‍ട്ടുകളും ഹോട്ടലുകളും കൈവിട്ടതോടെ കിലോയ്ക്ക് 20 രൂപ വരെ കുറയ്‌ക്കേണ്ട സാഹചര്യം ഉണ്ടായി. വിദേശികള്‍ വരാതെ വിനോദസഞ്ചാരമേഖല തകര്‍ന്നതിനു ശേഷം ഇതുപോലെ കരിമീന് വിലയിടിയുന്നത് ആദ്യമാണ്.

സീസണ്‍ വ്യത്യാസമില്ലാതെ എല്ലായ്‌പ്പോഴും നല്ല വില കിട്ടുന്ന മീനാണ് കരിമീന്‍. വിനോദ സഞ്ചാര സീസണില്‍ ആയിരം രൂപവരെ കിലോക്ക് വില വരാറുണ്ട്. സ്വഭാവികസ്രോതസുകളില്‍ നിന്നും ശേഖരിക്കുന്നതിനാല്‍ പലപ്പോഴും ആവശ്യത്തിന് തികയാത്ത സ്ഥിതിയും ഉണ്ടായിരുന്നു. കേരളത്തിലെ മത്സ്യരുചികളില്‍ ഏറ്റവും വിശിഷ്ടം എന്ന നിലയില്‍ കരിമീനിന്റെ ഭക്ഷ്യ-സാമ്പത്തിക മൂല്യങ്ങളും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്ത് കരിമീനിനെ കേരളം 2010 ല്‍ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചിരുന്നു.

കരിമീനിന്റെ സ്വാഭാവിക ഉറവിടമായ വേമ്പനാട്ട് കായല്‍ സംരക്ഷണത്തിന് കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിക്കുന്നതിനും കക്ക, കരിമീന്‍ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനുമായി മത്സ്യവകുപ്പ് മൂന്നരക്കോടി ചെലവാകുന്ന ‘വേമ്പനാട്ട് കായല്‍’ പദ്ധതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനായി വേമ്പനാട്ട് കായലില്‍ കോട്ടയം, ആലപ്പുഴ ഭാഗങ്ങളിലായി സ്ഥലം കണ്ടെത്തുകയും ചെയ്തിരുന്നു. കരിമീന്‍ സമ്പത്ത് വര്‍ധിപ്പിക്കാന്‍ വേമ്പനാട്ടു കായലില്‍ ആറ് കരിമീന്‍ സങ്കേതങ്ങള്‍ (സാങ്ച്വറികള്‍) നിര്‍മിക്കാനായിരുന്നു പദ്ധതി. അഞ്ചേക്കര്‍ സ്ഥലത്ത് ഒരു സങ്കേതം എന്ന രീതിയില്‍ കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളർത്താനും പ്രത്യുത്പാദനം നടത്താനുമുള്ള സാഹചര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം.