കാപ്പിക്കുരുവില ഇടിഞ്ഞിട്ടും കാപ്പിപ്പൊടി വില കുറയുന്നില്ല: കുരുവില 410: പൊടിച്ചാൽ 750

Spread the love

കോട്ടയം: കര്‍ഷകരെ മോഹിപ്പിച്ച്‌ കുതിച്ചുകയറിയ കാപ്പി വില താഴേക്ക്‌. താഴാതെ കാപ്പിപ്പൊടി വിലയും. ഏതാനും മാസം മുമ്പ് തൊണ്ടോടു കൂടിയ കാപ്പിക്കുരുവിന്റെ വില 280 രൂപ വരെയെത്തിയിരുന്നു

.കാപ്പിയുടെ റിക്കാര്‍ഡ്‌ വിലയായിരുന്നു ഇത്‌. വീണ്ടും ഉയരുമെന്ന പ്രതീക്ഷയും വ്യാപാരികള്‍ പങ്കുവച്ചിരുന്നു. ബ്രസീലില്‍ ഉള്‍പ്പെടെ കാപ്പി കൃഷിയിലുണ്ടായ തിരിച്ചടിയും വിപണിയ്‌ക്കു കരുത്തു പകരുമെന്നു പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, പുതിയ സീസണിലേക്കു പോകാനിരിക്കേ അപ്രതീക്ഷിതമായി വില ഇടിയുന്നത്‌ കര്‍ഷകരെ നിരാശരാക്കുകയാണ്‌.

നിലവില്‍ 200 രുപയ്‌ക്കാണു വ്യാപാരം നടക്കുന്നത്‌. സീസണല്ലാത്തതിനാല്‍ കര്‍ഷകരുടെ പക്കല്‍ സ്‌റ്റോക്കില്ല. അതേസമയം, ചെറുകിട വന്‍കിട വ്യാപാരികള്‍ ഇത്തവണ വന്‍തോതില്‍ കാപ്പിക്കുരു വാങ്ങി സംഭരിച്ചിരുന്നു. അഞ്ചും ആറും ടണ്‍ കാപ്പിക്കുരു വാങ്ങി സൂക്ഷിച്ചിരിക്കുന്ന നിരവധി ചെറുകിട വ്യാപാരികള്‍ ജില്ലയിലുണ്ട്‌. വിലയിടിവോടെ ഇവര്‍ ആശങ്കയിലാണ്‌. കുരുവിന്റെ വിലയിടിവിന്‌ ആനുപാതികമായ തോതില്‍ പരിപ്പിന്റെ വിലയിടിഞ്ഞിട്ടില്ല. 440 രൂപ വരെയെത്തിയ പരിപ്പ്‌ വില ഇപ്പോള്‍ 410 രൂപയിലാണ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയില്‍ പൂര്‍ണ കാപ്പി കര്‍ഷകര്‍ കുറവാണ്‌. റബറിനും മറ്റും ഇടവിളയായി വളര്‍ത്തുന്നവരാണ്‌ ഏറെയും. രണ്ടു വര്‍ഷം മുമ്പ് വരെ കാപ്പിക്കുരുവിന്റെ ശരാശരി വില 60-90 രൂപയായിരുന്നു. വില ഉയര്‍ന്ന്‌ 250 രൂപയ്‌ക്കു മേല്‍ എത്തിയതോടെ നിരവധി കര്‍ഷകര്‍ അത്യുത്‌പാദന ശേഷിയുള്ള കാപ്പിത്തൈകള്‍ വാങ്ങി നടുകയും ചെയ്‌തിരുന്നു. മറ്റു വിളകളെ അപേക്ഷിച്ച്‌ പരിപാലന ചെലവ്‌ കുറവാണെങ്കിലും മികച്ച വില ലഭിച്ചില്ലെങ്കില്‍ കാപ്പി കൃഷി നഷ്‌ടമാണ്‌. ഇത്തവണ കാലാവസ്‌ഥ അനുയോജ്യമായതിനാല്‍ നാടന്‍ കാപ്പിയില്‍ പോലും മികച്ച ഉത്‌പാദനമുണ്ടായിരുന്നതില്‍ മികച്ച സീസണും കാത്തിരിയ്‌ക്കുകയായിരുന്നു കര്‍ഷകര്‍.

കുരുവിനു വിലയിടിഞ്ഞുവെങ്കിലും കാപ്പിപ്പൊടി വിലയില്‍ കുറവൊന്നുമുണ്ടായില്ല. ഒരു കിലോ കാപ്പിപ്പൊടിയുടെ ഏറ്റവും കുറഞ്ഞ ശരാശരി വില 750 രൂപയാണ്‌. രണ്ടു വര്‍ഷം മുമ്ബ്‌ 300 രൂപ പോലുമില്ലാതിരുന്ന വിലയാണു പിന്നീട്‌ കുതിച്ചുയര്‍ന്നത്‌. പൊടിയ്‌ക്കാവശ്യമായ പരിപ്പിന്റെ വിലയില്‍ കുറവുണ്ടാകാത്തതാണു കാപ്പിപ്പൊടി വിലതാഴാത്തതിനു കാരണമെന്നു മില്ലുടമകള്‍ പറയുന്നു. മികച്ച വില പ്രതീക്ഷിച്ച്‌ വ്യാപാരികള്‍ പിടിച്ചു വച്ചിരിക്കുന്നതിനാല്‍ മിക്ക കാപ്പിപ്പൊടി കമ്ബനികള്‍ക്കും ആവശ്യത്തിനു കുരു കിട്ടാനുമില്ല.

അതേസമയം, അപ്രതീക്ഷിതമായി ഇടിഞ്ഞ കൊക്കോ, ജാതി എന്നിവയുടെ വിലയില്‍ നേരിയ വര്‍ധനയുണ്ടായതു കര്‍ഷകരില്‍ പ്രതീക്ഷ ജനിപ്പിക്കുന്നു. കൊക്കോ കുരുവിന്റെ വില 350 രൂപയും ജാതിക്കായുടെ വില 250 രൂപയുമായി. വരും ദിവസങ്ങളില്‍ വീണ്ടും ഉയര്‍ന്നേക്കുമെന്നാണു സൂചന.