കൊച്ചിയിൽ കപ്പൽ മുങ്ങിയ സംഭവം: മത്സ്യം കഴിക്കാമോ എന്നതിൽ ആശയ കുഴപ്പം: വിഷവസ്തുക്കൾ കടലിൽ അടങ്ങിയിട്ടുണ്ടെങ്കിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത.

Spread the love

കൊച്ചി: കഴിഞ്ഞ ഞായറാഴ്ചയോടെയാണ് അറബിക്കടലില്‍ കാല്‍സ്യം കാർബെഡ് വഹിച്ചെത്തിയ ചരക്കുക്കപ്പല്‍ പൂർണമായും മുങ്ങിയത്. നിരവധി കണ്ടെയ്‌നറുകളാണ് കപ്പലില്‍ നിന്ന് കടലിലേക്ക് പതിച്ചത്.
അവയില്‍ പലതും കേരളതീരങ്ങളിലടിയുകയും അധികൃതർ വിശദമായ പരിശോധനകള്‍ നടത്തുകയും ചെയ്തു. ആദ്യം പേടിക്കാനായി തക്കതൊന്നും ഇല്ലെന്ന് അധികൃതർ പറഞ്ഞെങ്കിലും തുടർച്ചയായ പരിശോധനകള്‍ക്കൊടുവില്‍ അഭിപ്രായം മാറ്റുകയായിരുന്നു. കേരളത്തിലെ തീരദേശമേഖലകള്‍ ഇപ്പോള്‍ കടുത്ത ആശയക്കുഴപ്പത്തിലാണ്. ഈ സംഭവം കേരളത്തിലെ മത്സ്യബന്ധനത്തെയും വിപണിയെയും ബാധിച്ചിട്ടുണ്ട്.

എന്താണെന്ന് പരിശോധിക്കാം.
കൊച്ചി തീരത്ത് നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയാണ് 640 കണ്ടെയ്‌നറുകളുമായെത്തിയ കപ്പല്‍ മുങ്ങിയത്. 250 ടണ്ണിലധികം കാത്സ്യം കാർബൈഡ് അടങ്ങിയ 12 കണ്ടെയ്‌നറുകളായിരുന്നു കപ്പലിലുണ്ടായിരുന്നത്. കണ്ടെയ്‌നറുകള്‍ കടലില്‍ പൊങ്ങിക്കിടന്നതോടെ കടുത്ത ആശങ്കകളാണ് അധികൃതർ അറിയിച്ചിരുന്നത്.

അതില്‍ പ്രധാനപ്പെട്ടത് കണ്ടെയ്‌നറുകള്‍ പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ തീരദേശമേഖലകളിലും അവയില്‍ ചില കണ്ടെയ്‌നറുകള്‍ അടിഞ്ഞിട്ടുണ്ട്. ഇവയില്‍ ചില കണ്ടെയ്‌നറുകളില്‍ അപകടകരമായി വസ്തുക്കളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചിരുന്നു. എന്നിരുന്നാലും തീരദേശവാസികളോട് അതീവജാഗ്രത പാലിക്കാനും മുന്നറിയിപ്പ് നല്‍കി.തീരദേശമേഖലകളിലെ കോസ്റ്റ്ഗാർഡുകള്‍ ഇതിനകം തന്നെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെല്ലുവിളി
കാല്‍സ്യം കാർബൈഡ് പോലുളള രാസവസ്തുക്കള്‍ കടലിലെ ആവാസവ്യവസ്ഥയ്ക്കും തീരദേശമേഖലയിലെ ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സെൻട്രല്‍ മറൈൻ ഫീഷറീസ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദർ പറയുന്നത്. കണ്ടെയ്‌നറുകളിലേക്ക് വെളളം കടക്കുമ്ബോള്‍ കാത്സ്യം കാർബൈഡുമായി കൂടിക്കല‍ന്ന് അസറ്റലീൻ എന്ന വാതകം രൂപം കൊളളുകയും ഇത് ഉഗ്ര സ്ഫോടനത്തിന് കാരണമാകുമെന്നാണ് വിലയിരുത്തുന്നത്.

ഈ രാസപ്രവർത്തനങ്ങള്‍ കടലിന്റെ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കും.
കപ്പിലിലുണ്ടായിരുന്നു 13 കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാർബൈഡിനൊപ്പം രാസവസ്തുക്കള്‍ അടങ്ങിയിരിക്കുകയാണ്. കടല്‍ വെള്ളത്തില്‍ കാത്സ്യം കാർബൈഡ് കലരുമ്ബോള്‍ ഉഗ്രസ്ഫോടനങ്ങള്‍ക്ക് കാരണമാകും. കപ്പലില്‍ ഉയർന്ന അളവില്‍ ഡീസലും ഫർണസ് ഓയിലും ഉണ്ടായിരുന്നു. ഇത് വെളളത്തില്‍ കലരുന്നതോടെ കടലിലെ മത്സ്യങ്ങളെയും മറ്റ് ജീവജാലങ്ങളെയും സസ്യങ്ങളെയും ബാധിക്കുകയും ചെയ്യും. കടലിലെ ആവാസവ്യവസ്ഥയെ ഈ പ്രശ്നങ്ങള്‍ മോശമായി ബാധിക്കുമെന്ന് വിദഗ്ദർ വ്യക്തമാക്കി.

പ്രതീക്ഷ തകിടം മറിഞ്ഞു
സംസ്ഥാനത്തൊട്ടാകെ മണ്‍സൂണ്‍ എത്തിയതോടെ മത്സ്യസമ്ബത്ത് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മത്സ്യത്തൊഴിലാളികള്‍. മണ്‍സൂണ്‍ കാലത്താണ് മത്സ്യങ്ങള്‍ കൂടുതലും പ്രജനനം നടത്തുന്നത്. മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ പോപോഷകസമൃദ്ധമായ എക്കല്‍ മണ്ണ് കടലിലേക്ക് ഒഴുകുകയും മത്സ്യസമ്ബത്തിന് കൂടുതല്‍ ഗുണവും ചെയ്യാറുണ്ട്. എന്നാല്‍ കണ്ടെയ്‌നറുകളിലെ വിഷവസ്തുക്കള്‍ കടലില്‍ കലരുന്നതോടെ മത്സ്യങ്ങളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിക്കും. എണ്ണ കലർന്ന കടല്‍ ജലം മത്സ്യങ്ങളുടെ ജീവന് തന്നെ ദോഷകരമായി ബാധിക്കും.
ഇത് തീരദേശമേഖലയില്‍ താമസിക്കുന്നവരെയും മത്സ്യം വാങ്ങുന്നവരെയും ബാധിക്കുകയും ചെയ്യും.

കണ്ടെയ്‌നറുകളില്‍ നിന്ന് ഒഴുകുന്ന രാസവസ്തുക്കള്‍ മത്സ്യങ്ങള്‍ കഴിക്കാൻ സാദ്ധ്യത കൂടുതലാണ്. ഞണ്ടുകള്‍. ചെമ്മീൻ, കക്ക എന്നീ മത്സ്യങ്ങളില്‍ ഇത്തരം രാസവസ്തുക്കള്‍ പറ്റിപ്പിടിക്കാനും സാദ്ധ്യതയുണ്ട്. ഇത്തരം മത്സ്യങ്ങള്‍ മനുഷ്യർ കഴിക്കാനിടയായാല്‍ ആരോഗ്യത്തെ ബാധിക്കുമെന്നും സമുദ്ര ഗവേഷകർ പറയുന്നു. നിലവില്‍ കടല്‍ ജലത്തില്‍ രാസവസ്തുക്കള്‍ കലർന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ കോസ്റ്റ് ഗാർഡുകള്‍ നിരീക്ഷിച്ച്‌ വരികയാണ്.

ഇത്തരം പ്രതിസന്ധികള്‍ ചർച്ചയായതോടെ കടല്‍ മത്സ്യങ്ങള്‍ കഴിക്കണോ വേണ്ടേയെന്ന സംശയത്തിലാണ് മലയാളികള്‍. അതേസമയം, ഈ വിഷയത്തില്‍ ആകുലത വേണ്ടെന്നാണ് സെൻട്രല്‍ മറൈൻ ഫിഷറീസ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥർ അറിയിച്ചത്. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുളള മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണെന്നും ബാക്കിയുളള സ്ഥലങ്ങളില്‍ നിന്നെത്തുന്ന മത്സ്യങ്ങള്‍ വിപണിയില്‍ നിന്ന് വാങ്ങുന്നതില്‍ ആശങ്കപ്പെടേണ്ടെന്നും മറൈൻ ഫിഷറീസ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഡോ. ഗ്രിൻസണ്‍ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ വിവിധ ഏജൻസികള്‍ കടല്‍ ജലം ശേഖരിച്ച്‌ പരിശോധന നടത്തിവരികയാണ്. പരിശോധനാഫലം കൂടി വന്നശേഷമേ ഫിഷറീസ് വകുപ്പ് കൃത്യമായി മാനദണ്ഡങ്ങള്‍ പുറത്തിറക്കുകയുളളൂവെന്നാണ് പ്രതീക്ഷ.