
നിലമ്പൂർ: ചന്തക്കുന്നിലെ പരുന്തൻ ഹംസ എന്ന ഹംസാക്കയുടെ കപ്പക്കടയില്‍ ഒരുനേരത്തും ആളുണ്ടാകില്ല. കപ്പ മേശപ്പുറത്തു വച്ചിട്ടുണ്ടാകും.
ബോർഡില്‍ വിലയും. കടയിലെത്തുന്നവർക്ക് ആവശ്യത്തിന് കപ്പ ത്രാസില്‍ തൂക്കിയെടുക്കാം. തുക മേശയുടെ വലിപ്പിലിട്ടാല്‍ മതി. ബാക്കി തുക വേണമെങ്കില്‍ വലിപ്പില്‍ നിന്നെടുക്കാം.
സംശയിക്കേണ്ട, സിസി ടിവിയൊന്നും കടയിലില്ല. കഴിഞ്ഞ 20 കൊല്ലമായി കട പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ദിവസം 200 കിലോയോളം കപ്പയാണ് കടയില്‍ നിന്നും വില്‍ക്കുന്നത്. അതിരാവിലെ കപ്പ വിവിധയിടങ്ങളില്‍ നിന്നെത്തിച്ച് ചന്തക്കുന്ന് ബംഗ്ലാവ് റോഡിലുള്ള തന്റെ കടയിലെത്തിക്കും. ഇവിടത്തെ കച്ചവടത്തിനുള്ള കപ്പ മാറ്റി വച്ച ശേഷം ബാക്കി ഹോട്ടലുകളിലും മറ്റ് കടകളിലും
സ്കൂട്ടിയില്‍ എത്തിച്ചു കൊടുക്കും. 12 മണിക്കുള്ളില്‍ എല്ലാ ജോലികളും കഴിഞ്ഞ് വീട്ടിലെത്തും. വൈകിട്ട് ആറുവരെ വിശ്രമിക്കും. ശേഷം കടയിലെത്തി പണമെടുക്കും.
94 കാരനായ ഹംസാക്കയ്ക്ക് എല്ലാവരെയും വിശ്വാസമാണ്. അതാണ് ഇത്തരത്തില്‍ കപ്പ വില്‍ക്കാൻ കാരണം. ഇതുവരെ ആരും പറ്റിച്ചതായി അനുഭവമില്ല. മമ്പാട് കാട്ടുമുണ്ട
സ്വദേശിയാണ് ഹംസാക്ക. നാലാം ക്ലാസില്‍ പഠനം നിറുത്തി പിതാവിനൊപ്പം കച്ചവടത്തില്‍ കൂടിയതാണ് . ഭാര്യ ബിയ്യാത്തുമ്മ.
ഏഴ് മക്കളുണ്ട്.