
കണ്ണൂർ : 20,000 പേർക്ക് തൊഴില്‍ നല്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ‘വിജ്ഞാന കണ്ണൂർ’ തൊഴില്‍ ഡ്രൈവ് ജൂണ്‍ 14ന് മെഗാ തൊഴില്‍ മേളയോടെ തുടക്കം കുറിക്കുമെന്ന് വിഞ്ജാനകേരളം ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂർ എൻജിനിയറിങ് കോളേജിലാണ് തൊഴില്‍മേള. അരലക്ഷത്തോളം തൊഴിലവസരമുള്ള നൂറുകമ്പനികള്‍ പങ്കെടുക്കും. 26നകം പേര് രജിസ്റ്റർ ചെയ്യണം.
ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ 23 മുതല്‍ 26 വരെ സന്നദ്ധ പ്രവർത്തകർ വീട്ടിലെത്തും. എല്ലാ ലൈബ്രറികളിലും സർക്കാർ ഓഫീസുകളിലും ലഭ്യമായ ക്യൂ ആർ കോഡ് സ്കാൻ ചെയ്തും രജിസ്റ്റർ ചെയ്യാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
31 മുതല്‍ സന്നദ്ധ പ്രവർത്തകർ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളെ ബന്ധപ്പെട്ട്, യോജ്യമായ തൊഴില്‍ അവസരങ്ങള്‍ പരിചയപ്പെടുത്തും. ഇന്റർവ്യുവിന് താല്‍പ്പര്യമുള്ളവർ ഡിജിറ്റല്‍ വർക്കുമാനേജ്മെന്റ് സിസ്റ്റം പ്ലാറ്റ്ഫോമില്‍ അപേക്ഷിക്കണം. ബ്ലോക്കുകളിലും നഗരസഭകളിലും ഇതിനുള്ള സഹായം ചെയ്തുതരും. അസാപ്പ് അടക്കമുള്ള ഏജൻസികളുടെ സഹായത്തോടെ ഇന്റർവ്യൂവിനുള്ള പരിശീലനവും നല്‍കും.
ജോലിക്ക് അപേക്ഷിച്ചവർക്ക് മാത്രമേ തൊഴില്‍ മേളയില്‍ പങ്കെടുക്കാനാകൂ. തത്സമയ രജിസ്ട്രേഷനില്ല. വിജ്ഞാന കണ്ണൂർ തൊഴില്‍ ഡ്രൈവ് വിജയിപ്പിക്കാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി. ജില്ലാ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. എല്ലാ ബ്ലോക്കിലും നഗരസഭയിലും സംഘാടകസമിതി രൂപീകരിച്ചു. ഈ സംഘാടകസമിതികളാണ് വിജ്ഞാന കണ്ണൂർ തൊഴില്‍ ഡ്രൈവ് സംഘടിപ്പിക്കുന്നതെന്നും തോമസ് ഐസക് അറിയിച്ചു. കെ വി സുമേഷ് എംഎല്‍എ, ടി കെ ഗോവിന്ദൻ എന്നിവരും വാർത്താസമ്മേളനത്തില്‍ പങ്കെടുത്തു.