
കണ്ണൂർ: വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഭർത്താവിൻ്റെ ഫോണിലേക്ക് കോൾ വന്നു. പൊലീസെന്നു പരിചയപ്പെടുത്തി ഒരാൾ വിഡിയോകോളിൽ വന്നു. ഭർത്താവിന്റെ അക്കൗണ്ടിലൂടെ കോടികളുടെ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നും അതിന്റെ കമ്മിഷൻ ആയി 25 ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞു.
കൂടുതൽ വിശ്വാസ്യതയ്ക്കായി പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും സിബിഐയുടെയും കുറ്റപത്രമാണെന്നു പറഞ്ഞ് പലതും വാട്സാപ്പിലേക്ക് അയച്ചു. അക്കൗണ്ടിലേക്കു വന്ന 25 ലക്ഷം രൂപ സുപ്രീംകോടതിക്കു കൈമാറണമെന്നായി പിന്നീടുള്ള ആവശ്യം.
രണ്ടു മണിക്കൂർ അവർ മാറിമാറി ചോദ്യം ചെയ്തു. നിങ്ങൾ ഡിജിറ്റൽ അറസ്റ്റിലാണെന്നും തങ്ങളുടെ ചോദ്യത്തിനു കൃത്യമായ മറുപടി നൽകണമെന്നും പറഞ്ഞു. പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ എന്നൊക്കെ പറഞ്ഞു മൂന്നുപേർ ഭീഷണിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്ങനെയൊരു പണം കിട്ടിയിട്ടില്ലെന്നു പറഞ്ഞപ്പോൾ 5 ദിവസത്തിനകം നിങ്ങളെ പൊലീസെത്തി അറസ്റ്റ് ചെയ്യുമെന്നായി. അറസ്റ്റ് ഒഴിവാക്കാമെന്നും അക്കൗണ്ടിലുള്ള പണം തന്നാൽ മതിയെന്നും പറഞ്ഞു. അപ്പോഴാണ് ഇത്തരത്തിലുള്ള തട്ടിപ്പു നടക്കുന്ന കാര്യം ഓർമ വന്നത്. തട്ടിപ്പുകാരാണോയെന്നു ഞാൻ ഭർത്താവിനോടു ചോദിച്ചപ്പോൾ എന്താണു നിങ്ങളുടെ ഭാര്യ പറയുന്നതെന്നു ദേഷ്യത്തോടെ ചോദിച്ചു. പണം ഏത് അക്കൗണ്ടിലേക്കു മാറ്റണമെന്നു ചോദിച്ചപ്പോൾ അക്കൗണ്ട് വിവരങ്ങൾ ഉടൻ നൽകാമെന്നായി. തുടർന്നു ഫോൺ കട്ട് ചെയ്തു. പിന്നീട് അവർ വിളിച്ചില്ല.
ഫോണിൽ പലതരം ആപ്പുകൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന തട്ടിപ്പുകളെക്കുറിച്ച് മകൻ പലതവണ മുന്നറിയിപ്പു നൽകിയിട്ടുണ്ടായിരുന്നു. തുടർന്ന് കണ്ണൂർ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി.



