
കണ്ണൂർ: ഗോവിന്ദചാമിയെ പിടികൂടാൻ സഹായിച്ച നാട്ടുകാർക്ക് നന്ദി പറഞ്ഞ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻരാജ്.
ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം അറിഞ്ഞത് ആറരയ്ക്ക് ശേഷമാണ്, വിവരം ഉടൻ പൊലീസ് സേനയിലാകെ കൈമാറിയെന്നും ഇയാളെ കണ്ടെത്താൻ നാട്ടുകാരുടെ ഇടപെടല്‍ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായ ദിശയിലായിരുന്നു തെരച്ചില്‍. ജയില്‍ ചാടിയതില്‍ ഗോവിന്ദച്ചാമിക്കെതിരെ കേസെടുക്കുമെന്നും ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും കമ്മീഷണർ അറിയിച്ചു.
ഇന്ന് പുലർച്ചെ 4.15 ന് ശേഷമാണ് ഗോവിന്ദചാമി ജയില്‍ ചാടിയത്. ഇയാളെ കണ്ടെത്താൻ നാട്ടുകാരുടെ ഭാഗത്തും ജാഗ്രതയുണ്ടായി. കൃത്യമായ തെരച്ചില്‍ വിജയം കണ്ടു. മൂന്നര മണിക്കൂർ കൊണ്ട് പ്രതിയെ പിടികൂടി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊതുജനത്തിൻ്റെ ഭാഗത്ത് നിന്ന് നിരവധി വിവരങ്ങള്‍ ലഭിച്ചു. തളാപ്പിലെ ഒഴിഞ്ഞ കെട്ടിടത്തിൻ്റെ കിണറ്റില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. നാട്ടുകാർ നല്‍കിയ വിവരമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും. ജയില്‍ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചയുടൻ തങ്ങള്‍ക്ക് വിവരം കൈമാറിയെന്നും കമ്മീഷണർ വിശദീകരിച്ചു.
പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്ന് അന്വേഷിക്കണമെന്നും കമ്മീഷണർ പറഞ്ഞു. പ്രതിയെ പിടികൂടിയ സമയത്ത് തന്നെ ഉപയോഗിച്ച ആയുധങ്ങള്‍ ലഭിച്ചു. വിഷയത്തില്‍ സജീവമായി ജനം ഇടപെട്ടു. വിശ്വസനീയമായ വിവരം നല്‍കിയ മൂന്ന് പേരുണ്ട്. സാമൂഹ്യജാഗ്രത ഉയർത്തിയ മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കും നന്ദിയെന്നും കമ്മീഷണർ പ്രതികരിച്ചു. ഗോവിന്ദചാമിയെ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു.