കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി കേരളം വിട്ടുവെന്ന് സംശയം ;തെരച്ചില്‍ ഊര്‍ജ്ജിതമാക്കി കണ്ണൂര്‍ ടൗണ്‍ പൊലിസ്.

Spread the love

സ്വന്തം ലേഖിക.

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കൂട്ടാളിയുടെ ബൈക്കില്‍ രക്ഷപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിയായ തടവുകാരനായി കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്ന് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.

 

ഇയാള്‍ കേരളം വിട്ടുവെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം വിപുലീകരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ചെമ്പിലോട് പഞ്ചായത്തിലെ കോയ്യോട് സ്വദേശിയായ ഹര്‍ഷാദ്(38) രക്ഷപ്പെട്ടിട്ട് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞട്ടില്ല.

 

ബംഗ്‌ളൂര് രജിസ്‌ട്രേഷനുളള ബൈക്കിലാണ് ഹര്‍ഷാദ് രക്ഷപ്പെട്ടതെന്ന് കണ്ണൂര്‍ നഗരത്തിലെ രണ്ടിടങ്ങളില്‍ നിന്നും ലഭ്യമായ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളില്‍ നിന്നും തെളിഞ്ഞിട്ടുണ്ട്. ബംഗ്‌ളൂരില്‍ നിന്നും കൊണ്ടുവന്ന ബൈക്കിന്റെ നമ്പര്‍ വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ബൈക്ക് ഓടിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

 

ദിവസങ്ങള്‍ക്കു മുന്‍പ് ജയിലില്‍ ഹര്‍ഷാദിനെ കാണാനെത്തിയ ആളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന സംശയത്താല്‍ ഇയാളെകസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.ഹര്‍ഷാദ് ജയില്‍ ചാടിയത് കൃത്യമായ ആസൂത്രണത്തിലൂടെയാണെന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ വ്യക്തമായിരുന്നു.

 

ഇതിന് പിന്നില്‍ ലഹരിക്കടത്ത് സംഘമാണെന്ന നിഗമനത്തിലാണ് പൊലിസ്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് പത്രക്കെട്ട് എടുക്കാന്‍ പുറത്തിറങ്ങിയ ഹര്‍ഷാദ് ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് പിന്നില്‍ കയറിപ്പോയത്.

 

സംഭവത്തില്‍ ജയിലില്‍ ദിവസങ്ങള്‍ക്കു മുന്‍പ് ഇയാളെ കാണാനെത്തിയ സുഹൃത്തിനെ ചോദ്യം ചെയ്ത് വരികയാണ്. ജയില്‍ ചാടാനുള്ള ആസൂത്രണത്തില്‍ ഇയാളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജനുവരി ഒന്‍പതിനാണ് ഹര്‍ഷാദിനെ സുഹൃത്ത് ജയിലില്‍ കാണാനെത്തിയത്. എന്നാല്‍ ബൈക്കുമായി എത്തിയത് ഇയാളല്ലെന്ന് വ്യക്തമായിട്ടുണ്ട്.

 

ഫോണ്‍ വഴിയാണ് ജയില്‍ ചാട്ടത്തിന് പദ്ധതിയിട്ടതെന്നാണ് നിഗമനം. ചാലകോയ്യോട് സ്വദേശിയായ ഹര്‍ഷാദിന്റേത് ആസൂത്രിത ജയില്‍ ചാട്ടമാണെന്ന് ജയില്‍ അധികൃതരും കണ്ടെത്തിയിരുന്നു. എല്ലാ ദിവസവും രാവിലെ പത്രക്കെട്ട് എടുത്തിരുന്നത് ഹര്‍ഷാദായിരുന്നു.

 

ജയിലിലെ വെല്‍ഫയര്‍ ഓഫീസില്‍ ജോലിയായിരുന്നു ഹര്‍ഷാദിന്. ഇതിന്റെ മറവിലാണ് പ്രതി ജയില്‍ചാടുന്നതിനുള്ള ആസൂത്രണം നടത്തിയത്. എം.ഡി. എ കടത്ത് കേസില്‍ 10 വര്‍ഷം തടവിനാണ് വടകര നാര്‍ക്കോട്ടിക്ക് കോടതിഹര്‍ഷാദിനെ ശിക്ഷിച്ചത്. കണ്ണവം പൊലീസ് എടുത്ത കേസില്‍ 2023 സെപ്റ്റംബര്‍ മുതല്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു ഹര്‍ഷാദ്. അതിനിടയിലാണ് അവധി ദിവസമായ ഞായറാഴ്ച്ച രാവിലെ തന്നെ ഇയാള്‍ ജയില്‍ ചാടിയത്.