
സ്വന്തം ലേഖകൻ
കണ്ണൂർ: പ്രസവവേദനയെത്തുടർന്ന് അമ്മ റീഷയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുമ്പോൾ കുഞ്ഞനിയനെയോ, അനുജത്തിയെയോ കിട്ടുമല്ലോ എന്ന ആഹ്ലാദത്തിലാണ് എട്ടുവയസുകാരിയും കാറിൽ കയറിയത്.
അമ്മയുടെ വയറ്റിൽ കുഞ്ഞുവാവയുണ്ടെന്ന് അറിഞ്ഞതുമുതലുള്ള കാത്തിരിപ്പ് അവസാനിക്കുന്നതിലുള്ള സന്തോഷം. ആശുപത്രിയിൽ പോയി കുഞ്ഞുവാവയെ കൂട്ടി മടങ്ങിവരാനുള്ള ആ യാത്ര അവസാനിച്ചതാകട്ടെ ദുരന്തത്തിലും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൺമുന്നിൽവെച്ച് അച്ഛനും അമ്മയും കാറിനുള്ളിൽ കത്തിയെരിയുന്നത് കാണേണ്ടിവന്ന ആഘാതത്തിൽ നിന്ന് ശ്രീപാർവതി ഇതുവരെ മോചിതയായിട്ടില്ല. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം കാറിൽ നിന്ന് രക്ഷപ്പെട്ട കുട്ടി, കാർ കത്തുന്നത് കണ്ട് കരഞ്ഞ് നിലവിളിച്ചപ്പോൾ തങ്ങൾക്ക് ഒന്നും ചെയ്യാൻ ആകുന്നില്ലല്ലോയെന്ന സങ്കടത്തിലായിരുന്നു കണ്ടുനിൽക്കുന്നവർ.
കാറിൽ നിന്ന് രക്ഷപ്പെട്ട മകളെയും മറ്റുമൂന്നു പേരെയും ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയപ്പോഴും ആശുപത്രിയിൽ എത്തിയശേഷവും അച്ഛനും അമ്മയും എവിടെ എന്ന് ചോദിച്ച് കരയുകയായിരുന്നു ശ്രീപാർവതി. നിലവിളിച്ചുകൊണ്ടുള്ള ആ ചോദ്യം കേട്ട് പകച്ചുനിൽക്കാനല്ലാതെ മകളെ ആശ്വസിപ്പിക്കാൻ കഴിയാതെ പകച്ചുനിൽക്കുകയായിരുന്നു ബന്ധുക്കൾ.
കളിയും ചിരിയുമായി കുഞ്ഞുവാവയെ കാത്തിരുന്ന ശ്രീപാർവതി, അച്ഛനെയും അമ്മെയയും കാണാതെ വാവിട്ട് കരയുന്നത് ഒരുനാടിനെയാകെ കണ്ണീരിലാഴ്ത്തുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയപ്പോഴും ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കിടക്കുമ്പോഴും ശ്രീപാർവതി അമ്മയെയും അച്ഛനെയും ചോദിച്ചുകൊണ്ടേയിരുന്നു. പിന്നീട് വീട്ടിലേക്ക് എത്തിയപ്പോഴും കുഞ്ഞിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കൾ.