
സ്വന്തം ലേഖകൻ
കാഞ്ഞിരപ്പള്ളി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിക്ക് അശ്ലീലസന്ദേശമയച്ച യുവാവിന് യുവതിയുടെ കാമുകന്റേയും സുഹൃത്തുക്കളുടേയും മർദ്ദനം. യുവതിയുടെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചതായാണ് പരാതി. സംഭവത്തിൽ കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ.
സംഭവത്തില്‍ പാലാ വള്ളിച്ചിറ മാങ്കുകൂട്ടത്തില്‍ ഷെമില്‍ തോമസ് (20), പാലാ മംഗലത്ത് ഇമ്മാനുവേല്‍ യൂസഫ് (29), പാലാ ചെത്തിമറ്റം പെരുമ്പള്ളി കുന്നേല്‍ മിഥുന്‍ സത്യന്‍ (23) എന്നിവരെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്‌റ്റ് ചെയ്‌തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ടക്കയം വണ്ടന്‍പതാല്‍ മൂന്ന്സെന്റ് സ്വദേശിയായ യുവാവ് ഇന്‍സ്‌റ്റഗ്രാമിലൂടെ പാലാ കുറിച്ചിത്താനം സ്വദേശിനിയായ നഴ്‌സിങ് വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടു. ചാറ്റുകളിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചു കൊടുത്തെന്ന പേരില്‍ പെൺകുട്ടിയുടെ കാമുകനും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചവശനാക്കിയതിനുശേഷം കാറില്‍ നിന്ന് ചോറ്റിക്ക് സമീപം ഇറക്കിവിടുകയായിരുന്നു.
ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് രണ്ടിനായിരുന്നു ദേശീയപാതയില്‍ വച്ച് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. യുവതിയുടെ ഇന്‍സ്‌റ്റാഗ്രാം അക്കൗണ്ടിലൂടെ ഷെമിൽതന്നെ ചാറ്റ് ചെയ്ത് യുവാവിനെ ചോറ്റിയില്‍ വിളിച്ചുവരുത്തി റോഡരികിൽവെച്ച് വാക്ക് തർക്കം ഉണ്ടാകുകയും, തുടർന്ന് കാറിലേക്ക് ബലമായി പിടിച്ചുകയറ്റി മുണ്ടക്കയം ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവശേഷം മൂന്നംഗ സംഘം പാലായിലേക്ക് തിരികെ പോകുംവഴിയായിരുന്നു കാഞ്ഞിരപ്പള്ളിയില്‍ വച്ച് എസ്.ഐ. അരുണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡില്‍ വിട്ടു.