
സ്വന്തം ലേഖകൻ
പാലക്കാട് : ഒമ്പത് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ഹേമാംബിക നഗർ പോലീസും സംയുക്കമായി നടത്തിയ പരിശോധനക്കിടെ പിടികൂടി. പശ്ചിമ ബംഗാൾ, മുസാനിയാബാദ് സ്വദേശി സോനാരുൾ( 25) ആണ് പിടിയിലായത്. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്‌ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്. പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രം ഐ.പി.എസ്ിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി ബാബു തോമസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ഒറീസ്സയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിച്ചിട്ടു വന്നതെന്ന് പ്രതി മൊഴി നൽകി. ട്രൈയിൻ മാർഗ്ഗം ഒലവക്കോടിറങ്ങി, താണാവ് ഭാഗത്തേക്ക് ബസ്സ് കയറാൻ പോവുന്ന സമയത്താണ് വലയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് 5 ലക്ഷം രൂപ വില വരും. മലബാർ ജില്ലകൾ കേന്ദ്രീകരിച്ച് ചില്ലറക്കച്ചവടക്കാർക്ക് കൈമാറാൻ കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾ, അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരാണ് പ്രധാന ഉപഭോക്താക്കൾ.കൂടാതെ റിസോർട്ടുകളിൽ നടക്കുന്ന ഡി.ജെ പാർട്ടികൾക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഷാരംഭം മുതൽ 45 കിലോയോളം കഞ്ചാവാണ് പാലക്കാട് ജില്ലയിൽ പോലീസ് പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പാലക്കാട്ഡി.വൈ.എസ്.പി. സാജു കെ എബ്രഹാം, ഹേമാംബിക നഗർ എസ്.ഐ രാജേന്ദ്രൻ, എസ്.സി.പി.ഓ ഹരിഹരൻ, സി.പി.ഓ മാരായ ബിനീഷ്, സതീഷ്, ഹോം ഗാർഡ് രഘുനാഥ്, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ ആർ. വിനീഷ്, എസ്. ഷനോസ്, എസ്. ഷമീർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.