
സ്വന്തം ലേഖിക
ആലപ്പുഴ: കണിച്ചുകുളങ്ങര കൂട്ടകൊലപാതക
കേസിലെ ലോറിയുടെ റജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.
കോട്ടയം-രജിസ്റ്റേര്‍ഡായിട്ടുള്ള 1985 മോഡല്‍ ഹെവി ഗുഡ്‌സ് വെഹിക്കിള്‍ കെആര്‍ഒ 1760 എന്ന ലോറി കേസിൽ മുഖ്യ ഭാഗമായിരുന്നു. മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് ആദ്യമായി ഉള്‍പ്പെടുത്തി ലോറി പൊളിച്ചുമാറ്റാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിട്ടിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറ്റകൃത്യങ്ങള്‍ക്കുപയോഗിച്ച വാഹനങ്ങള്‍ പൊളിക്കാന്‍ നേരത്തെ തീരുമാനമായിരുന്നു. കൊലക്കേസുകളിലെ പ്രതികള്‍ സഞ്ചരിക്കുന്ന വാഹനത്തേയും കുറ്റകൃത്യത്തില്‍ പ്രതി ചേര്‍ക്കുന്നതിന്റെ ഭാഗമായാണ് നടപടി. വാഹനം വാടകയ്ക്കെടുത്തതാണെങ്കിലും ഇതേ നടപടിയുണ്ടാവും.
ഒരിക്കല്‍ കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു 2005-ല്‍ നടന്ന കണിച്ചുകുളങ്ങര കൂട്ടകൊലപാതകം. എവറസ്റ്റ് ചിട്ടി ഫണ്ട് ഉടമകളായ രമേഷ്, സഹോദരി ലത, ഡ്രൈവര്‍ ഷംസുദ്ദീന്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ലോറി ഇടിപ്പിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പും ഹീനമായ കുറ്റകൃത്യവുമാണ് പുറത്തു വന്നത്.
ലോറിയുടെ രജിസ്ട്രേഷന്‍ കോട്ടയം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ നേരത്തെ റദ്ദാക്കിയിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശപ്രകാരം, സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങള്‍ നടപ്പിലാക്കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നശിപ്പിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ചേര്‍ത്തല ജോയിന്റ് ആര്‍ടിഒയുടെ പരിശോധനയ്ക്ക് ശേഷം, ലോറിയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുകയുമായിരുന്നുവെന്ന് കോട്ടയം ജോയിന്റ് ആര്‍ടിഒ ഡി ജയരാജ് പറഞ്ഞു.
കഴിഞ്ഞ 17 വര്‍ഷമായി വാഹനം മാരാരിക്കുളം പൊലീസ് സ്റ്റേഷന്റെ കസ്റ്റഡിയിലാണ്. ചേര്‍ത്തല ജോയിന്റ് ആര്‍ടിഒ ജെബി ഐ ചെറിയാന്‍ പറഞ്ഞു. കോടതിയുടെ അനുമതിയോടെ വാഹനം പൊളിച്ചുമാറ്റുവാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്. കൊലപ്പെട്ടവര്‍ സഞ്ചരിച്ച കാറും സ്റ്റേഷന്‍ വളപ്പിലുണ്ട്, മാരാരിക്കുളം സബ് ഇന്‍സ്പെക്ടര്‍ സെസില്‍ ക്രിസ്റ്റ്യന്‍ രാജ് പറഞ്ഞു.
വടക്കന്‍ പറവൂരിലെ ഹിമാലയ ചിട്ടിക്കമ്പനിയിലെ ജീവനക്കാരനായിരുന്ന രമേശിനോടുള്ള പക തീര്‍ക്കാന്‍ കമ്പനി ഉടമകളുടെ ആസൂത്രണമാണ് കണിച്ചുകുളങ്ങര കൊലപാതകത്തില്‍ കലാശിച്ചത്. ചെറായി പള്ളിപ്പുറം സ്വദേശി സാജു, അജിത്ത്, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് കൊലപാതകത്തിന് പിന്നില്‍. കൊലപാതകം നടത്താന്‍ കോട്ടയം സ്വദേശിയില്‍ നിന്നാണ് അജിത്ത് കല്ലറക്കല്‍ ലോറി വാങ്ങിയത്. ലോറി ഓടിച്ച ഉണ്ണികൃഷ്ണന്‍ രമേശിന്റെ നീക്കങ്ങള്‍ പിന്തുടര്‍ന്ന്, ബന്ധുവിനെ സന്ദര്‍ശിച്ച് കരുനാഗപ്പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന രമേഷും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ലോറി ഇടിച്ചു കയറ്റുകയായിരുന്നു.
13 പേര്‍ പ്രതികളായുള്ള കേസില്‍ ഒന്നാം പ്രതി ഡ്രൈവര്‍ ഉണ്ണികൃഷ്ണനെ ആലപ്പുഴ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഹിമാലയ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍മാരായ സജിത്ത്, ബിനീഷ്, ചെറായി സ്വദേശികളായ ഇവരുടെ ഗാര്‍ഡ് സജു, ലോറി ഉടമ അജിത്ത്, സഹായി ഷിബിന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. മറ്റുള്ളവര്‍ക്ക് ചെറിയ ശിക്ഷയയമാണ് ലഭിച്ചത്.







