
കോട്ടയം: ഓണക്കാലം ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വൻ തോതില്‍ കഞ്ചാവ് എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭായിമാരെ നിരീക്ഷണ വലയത്തിലാക്കാൻ എക്സൈസും പൊലീസും.
കഞ്ചാവ് കേസില്‍ പിടിയിലായവരേയും അവരുടെ സുഹൃത്തുക്കളെയുമാണ് നോട്ടമിട്ടിട്ടുള്ളത്.നാട്ടിലേയ്ക്ക് മടങ്ങുന്ന അന്യസംസ്ഥാനക്കാരില്‍ ഒരുവിഭാഗം തിരികെ വരുമ്പോള്‍ കിലോ കണക്കിന് കഞ്ചാവ് കൊണ്ടു വരുന്നതായി വിവരം ലഭിച്ചതോടെയാണ് ഇവരെ പ്രത്യേകം നിരീക്ഷിക്കാൻ തീരുമാനിച്ചത്.
തുച്ഛമായ തുകയ്ക്ക് വാങ്ങി ഇവിടെയെത്തിച്ച് ഇരുപതിരട്ടി വിലയ്ക്ക് കഞ്ചാവ് വില്‍ക്കും. ജില്ലയിലെ ലഹരിക്കടത്ത് സംഘങ്ങളും വ്യാപകമായി അന്യസംസ്ഥാനക്കാരെ ഉപയോഗിച്ചുതുടങ്ങി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തി കിലോകണക്കിന് കഞ്ചാവ് പിടികൂടിയിട്ടുണ്ടെങ്കിലും എല്ലാ ഉദ്യോഗസ്ഥർക്കും ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകള്‍ വശമില്ലാത്തതിനാല്‍ അന്വേഷണം അധികം നീളാറില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊണ്ടി പിടികൂടി മറ്റ് നടപടികളിലേയ്ക്ക് പോവുകയാണ് പതിവ്. നിരീക്ഷിക്കാനും വിവരങ്ങള്‍ അറിയാനും ഭാഷാപരിമിതിയുണ്ട്.
കഞ്ചാവ് കടത്തിന് അന്യസംസ്ഥാനക്കാർ
ഒഡീഷ, ജാർഖണ്ഡ്, അസാം,ചത്തിസ്ഗഡ്, ആന്ധ്ര, യു.പി, ബീഹാർ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലാകുന്നവരിലേറെയും. ഇവിടങ്ങളില്‍ റോഡരികില്‍ പോലും കഞ്ചാവ് പൂത്തുനില്‍ക്കുന്നുണ്ട്.
കഞ്ചാവ് തോട്ടങ്ങളും അനവധി. കിലോയ്ക്ക് രണ്ടായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെയെത്തുമ്ബോള്‍ 40,000 രൂപയ്ക്ക് വാങ്ങാനാളുണ്ട്. അത് പായ്ക്കറ്റുകളാക്കി വില്‍ക്കുമ്പോള്‍ ഒരു ലക്ഷത്തിന് മുകളില്‍ കൈയിലെത്തും. രണ്ട് കൂട്ടർക്കും ലാഭം. ഈ സാഹചര്യത്തിലാണ് അന്യസംസ്ഥാനക്കാരെ കൂടുതലായി ഉപയോഗിച്ചു തുടങ്ങിയത്.
അറസ്റ്റിലായ അന്യസംസ്ഥാനക്കാർ: 16
ഭായിമാരില്‍ നിന്ന് പിടികൂടിയത്:
23 കിലോ കഞ്ചാവ്
30 ഗ്രാം എം.ഡി.എം
അന്യസംസ്ഥാനക്കാരെങ്കില്‍ റിസ്ക് കുറവ്
എല്ലാ അന്യസംസ്ഥാനക്കാരേയും പരിശോധന നടത്തുക എന്നത് പ്രായോഗികമല്ല
ലേബർ ക്യാമ്പുകളിലും പരിശോധനയില്ല
അറസ്റ്റിലായാലും അന്വേഷണം അധികം നീളില്ല
ചിലരുടേത് ശരിയായ അഡ്രസ് പോലുമാവില്ല