
ലഖ്‌നൗ: ഭാര്യയുടെയും കാമുകന്റെയും വിവാഹത്തിന് മുൻകൈയെടുത്ത് ഭർത്താവ്. ഉത്തർപ്രദേശിലെ അമേഠിയിലാണ് സംഭവം. ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തിക്കൊടുക്കുകയും പരമ്പരാഗത ആചാരങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷം ഭാര്യയോട് വിടപറയുകയും ചെയ്തു.
ഞായറാഴ്ച വൈകുന്നേരം ഇൻഡസ്ട്രിയല്‍ ഏരിയയിലെ ആദിത്യ ബിർള ക്ഷേത്രത്തിലായിരുന്നു വിവാഹച്ചടങ്ങ്. നടന്ന സംഭവം നാട്ടുകാരെ അത്ഭുതപ്പെടുത്തുകയും ചർച്ചകള്‍ക്ക് കാരണമാവുകയും ചെയ്തു. കമ്രൗലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സിന്ദുർവ ഗ്രാമത്തിലെ ദിന കാ പൂർവയില്‍ താമസിക്കുന്ന ശിവശങ്കറാണ് ഭാര്യ ഉമയെ കാമുകന് വിട്ടുനല്‍കിയത്.
ഉമയെ ഈ വർഷം മാർച്ച് 2നാണ് ശിവശങ്കർ വിവാഹം കഴിച്ചത്. വിവാഹിതയായെങ്കിലും, ഉമ തന്റെ മുൻ കാമുകനായ വിശാലുമായുള്ള ബന്ധം തുടർന്നു. ഫോണിലൂടെ കാമുകനുമായി നിരന്തരം ബന്ധം പുലർത്തുകയും രഹസ്യമായി കണ്ടുമുട്ടുകയും ചെയ്തു. തുടക്കത്തില്‍, ശിവശങ്കർ ഭാര്യയെ പ്രണയബന്ധം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചെങ്കിലും വിശാലുമായുള്ള ബന്ധം ഉപേക്ഷിക്കാൻ അവള്‍ വിസമ്മതിച്ചു.
തുടർന്ന് ദമ്പതികള്‍ക്കിടയില്‍ വഴക്കുണ്ടായി. മെയ് 29 ന് ഉമ തന്റെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. ഓഗസ്റ്റില്‍ തിരിച്ചെത്തിയതിനുശേഷവും കാമുകനുമായുള്ള ബന്ധം വിച്ഛേദിക്കാൻ തയാറായില്ല. ഒരുദിവസം രാത്രി വൈകി വിശാലിനോട് സംസാരിക്കുന്നത് ശിവശങ്കർ കണ്ടതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. പ്രശ്നം പൊലീസിലെത്തി. ഇതിനെത്തുടർന്ന്, ശിവശങ്കർ ഭാര്യയുമായി വേർപിരിയാൻ തീരുമാനിച്ചു. പരസ്പര ധാരണയില്‍, ഉമ വിശാലിനെ ഔദ്യോഗികമായി വിവാഹം കഴിക്കാനും തീരുമാനിച്ചു.
ആദിത്യ ബിർള ക്ഷേത്രത്തില്‍ ബന്ധുക്കളുടെയും ഗ്രാമവാസികളുടെയും സാന്നിധ്യത്തില്‍ വിവാഹം നടന്നു. മാല കൈമാറ്റം, സിന്ദൂര ചടങ്ങ് എന്നിവയുള്‍പ്പെടെ എല്ലാ പരമ്പരാഗത ആചാരങ്ങളും നടന്നു. വിശാലിനൊപ്പം ഉമ പോയപ്പോള്‍ ശിവശങ്കർ തന്നെ അവർക്ക് വിട നല്‍കി