‘ഖേദം പ്രകടിപ്പിക്കാൻ തയ്യാറല്ലെങ്കില്‍ എന്തിന് ചിത്രം പ്രദര്‍ശിപ്പിക്കണം; ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ല’; കമല്‍ഹാസന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച്‌ ഹെെക്കോടതി

Spread the love

ബംഗളൂരു: കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ജനിച്ചതെന്ന നടൻ കമല്‍ഹാസന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച്‌ കർണാടക ഹെെക്കോടതി.

ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നും ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ അവസാനിക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു. എന്തടിസ്ഥാനത്തിലായിരുന്നു പ്രസ്താവനയെന്നും കോടതി കമലിനോട് ചോദിച്ചു.

നിങ്ങള്‍ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോയെന്നും ആരാഞ്ഞു. റിലീസിന് ഒരുങ്ങുന്ന തന്റെ ചിത്രമായ ‘തഗ്ഗ് ലെെഫി’ന്റെ പ്രദർശനം കർണാടകയില്‍ നിരോധിക്കാനുള്ള നീക്കത്തിനെതിരെ കമല്‍ഹാസൻ നല്‍കിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘നിങ്ങളൊരു സാധാരണക്കാരനല്ല, അറിയപ്പെടുന്ന വ്യക്തിയാണ്. ഖേദം പ്രകടിപ്പിക്കാൻ തയ്യാറല്ലെങ്കില്‍ എന്തിനാണ് കർണാടകയില്‍ ചിത്രം പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. നിങ്ങള്‍ക്ക് അതില്‍ ഖേദമില്ല. ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ ആർക്കും അവകാശമില്ല. രാജ്യത്തിന്റെ വിഭജനം ഭാഷയുടെ അടിസ്ഥാനത്തിലാണ്. പൊതു സ്വീകാര്യനായ ഒരാള്‍ക്ക് അങ്ങനെയൊരു പ്രസ്താവന നടത്താൻ കഴിയില്ല. കർണാടകയിലെ ജനങ്ങള്‍ ആവശ്യപ്പെട്ടത് ഖേദപ്രകടനം മാത്രമാണ്’ – കോടതി പറഞ്ഞു.