
ചെന്നൈ: ഉലകനായകൻ കമല്‍ഹാസൻ രാജ്യസഭയിലേക്ക്. ഇക്കാര്യത്തില്‍ ഡി.എം.കെയുമായി ധാരണയിലെത്തിയിട്ടുണ്ട്. 2024 ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ഡി.എം.കെയും തമ്മില്‍ ഇക്കാര്യം ചർച്ച ചെയ്യുകയും തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ആറ് സീറ്റിലടക്കം എട്ട് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി കമീഷൻ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് കമലിന്റെ രാജ്യസഭ പ്രവേശനത്തിന് വഴിയൊരുങ്ങിയത്.
അൻപുമണി രാംദാസ്, എം.ഷണ്‍മുഖം, എൻ.ചന്ദ്രശേഖരൻ, എം. മുഹമ്മദ് അബ്ദുല്ല, പി.വില്‍സണ്‍, വൈക്കോ എന്നീ ആറ് അംഗങ്ങളുടെ രാജ്യസഭയിലെ കാലാവധി ജൂലൈ 25ന് അവസാനിക്കുകയാണ്. ഇതിന് മുന്നോടിയായാണ് കമീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ജൂണ്‍ 19നാണ് രാജ്യസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. അന്ന് തന്നെയായിരിക്കും വോട്ടെണ്ണല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
234 അംഗ തമിഴ്നാട് നിയമസഭയില്‍34 വോട്ടുകളാണ് ഒരു രാജ്യസഭ അംഗത്തിന് ജയിക്കാൻ വേണ്ട വോട്ടുകള്‍. ഇത് പ്രകാരണം 159 നിയമസഭ സീറ്റുകളുള്ള ഡി.എം.ക്കെക്ക് നാല് അംഗങ്ങളെ വിജയിപ്പിക്കാൻ സാധിക്കും. 62 എം.എല്‍.എമാരുള്ള എ.ഐ.എ.ഡി.എം.കെ എടപ്പാടി പളനസ്വാമി വിഭാഗത്തിന് രണ്ട് പേരെ രാജ്യസഭയിലേക്ക് വിജയിപ്പിക്കാൻ സാധിക്കും.
പുറത്തുവരുന്ന റിപ്പോർട്ടുകള്‍ പ്രകാരം നിലവിലെ രാജ്യസഭ എം.പിമാരായ പി.വില്‍സണും എം.മുഹമ്മദ് അബ്ദുല്ലക്കും ഡി.എം.കെ ഒരവസരം കൂടി നല്‍കും. മുൻ എം.പി ടി.കെ.എസ് ഇളങ്കോവൻ, ആർ.എസ് ഭാരതി, പാർട്ടി മാധ്യമവിഭാഗം സെക്രട്ടറി ജെ.കോസ്റ്റൈൻ രവീന്ദ്രൻ എന്നിവരില്‍ ആരെങ്കിലുമൊരാളും രാജ്യസഭയിലേക്ക് മത്സരിച്ചേക്കും. വൈക്കോയുടെ സീറ്റ് നിലനിർത്തണമെന്ന് എം.ഡി.എം.കെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സമ്മർദത്തിന് ഡി.എം.കെ വഴങ്ങില്ലെന്നാണ് സൂചന.