
ബറേലി: അയ്യായിരത്തിലധികം വരുന്ന ഗ്രാമവാസികളെ ദുരിത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ഒരു കള്ളൻ. കൊടും തണുപ്പില്‍ ഒരു നാടിനെയാകെ ഇരുട്ടിലാക്കിയ ഭീകര കള്ളൻ ആരാണെന്ന് കണ്ടെത്താൻ പൊലീസിനും ഇതുവരെ സാധിച്ചിട്ടില്ല.
യുപിയിലെ ബുദൗണ്‍ ജില്ലയിലെ സൊറാഹ ഗ്രാമത്തിലാണ് കള്ളൻ ട്രാൻസ്ഫോര്‍മര്‍ അടിച്ചുകൊണ്ടുപോയത്. മോഷണം പോയ ട്രാൻസ്ഫോര്‍മറിന് പകരം ഒരെണ്ണം വയ്ക്കാൻ 20 ദിവസം കഴിഞ്ഞിട്ടും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് നാട്ടുകാരെ വലിയ ദുരത്തിലാക്കിയിരിക്കുന്നത്.
ഡിസംബര്‍ 15നാണ് ട്രാൻസ്ഫോര്‍മര്‍ മോഷണം പോയതായി ഗ്രാമവാസികള്‍ തിരിച്ചറിയുന്നത്. രാവിലെ നടക്കാനിറങ്ങിയ നാട്ടുകാരാണ് ട്രാൻസ്ഫോര്‍മര്‍ സ്ഥാപിച്ചിടത്ത് അത് കാണുന്നില്ലെന്ന് പൊലീസിനെ അറിയിച്ചത്. ട്രാൻസ്ഫോര്‍മറില്‍ വിലപിടിപ്പുള്ള ചെമ്പ് കമ്പിയും ലോഹഭാഗളുമെല്ലാം കൊണ്ടുപോയി, ബാക്കിയുള്ളവ അടുത്തുള്ള ഒഴിഞ്ഞ നെല്പാടത്തെ വൈക്കോലിനടിയില്‍ ഉപേക്ഷിക്കുകയും ചെയ്ത നിലയില്‍ പിന്നീട് കണ്ടത്തി. പിന്നാലെ ഉഘൈതി പോലീസില്‍ നല്കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തി. എന്നാല്‍ കാര്യമായ തുമ്പൊന്നും കിട്ടിയില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കള്ളനെ പിടിക്കാത്തത് മാത്രമല്ല, 20 ദിവസം കഴിഞ്ഞിട്ടും മോഷണം പോയ 250 കെവി ട്രാൻസ്ഫോമറിന് പകരം എത്തിക്കാത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍. കൊടും തണുപ്പില്‍ ഇരുട്ടിലായതിന്റെ ദുരിതം മാത്രമല്ല നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. വൈദ്യുതി ഇല്ലാതായതോടെ വിദ്യാർത്ഥികളുടെ പഠനത്തെയും ഇത് സാരമായി ബാധിക്കുന്നുവെന്ന് ഇവര്‍ പറയുന്നു. അടുത്ത മാസം യുപിയിലെ ബോര്‍ഡ് പരീക്ഷകള്‍ നടക്കാനിരിക്കെയാണ് കുട്ടികളെ തേടി ദുരിതം എത്തിയത്.
തല്ക്കാലം അടുത്ത ഗ്രാമത്തില്‍ നിന്ന് വൈദ്യുതി വിതരണത്തിനുള്ള കണക്ഷൻ സ്ഥാപിച്ചെന്നാണ് വൈദ്യുതി വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനിയറുടെ പ്രതികരണം. എന്നാല്‍ ഇത് കള്ളമാണെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ 20 ദിവത്തിലേറെയായി ഗ്രാമത്തിലെ ഒരിടത്തും വൈദ്യുതി എത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
അതേസമയം കേസില്‍ ചില തുമ്പ് ലഭിച്ചതായി ഉഗൈതി എസ്എച്ച്ഒ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചുവെന്നും കേസ് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.



