
കേരളത്തിൽ നിന്ന് മോഷ്ടിക്കുന്ന മൊബൈൽ ഫോൺ ബംഗ്ലാദേശിൽ വിൽക്കും: ബംഗ്ലാദേശിൽ നിന്ന് കള്ളനോട്ട് കേരളത്തിലെത്തിക്കും: ബംഗ്ലാദേശി ഒടുവിൽ പിടിയിൽ: 500 ന്റെ കള്ളനോട്ടുകൾ പോലീസ് പിടിച്ചെടുത്തു.
പെരുമ്പാവൂർ : പെരുമ്പാവൂരില്‍ കള്ളനോട്ടുമായി ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി. ബംഗ്ലാദേശ് അലൈപ്പൂർ സലിം മണ്ഡല്‍ ഇന്ത്യയില്‍ 18 വർഷമായി താമസിക്കുന്നതായി റൂറല്‍ ജില്ലാ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കാര്യങ്ങള്‍ സമ്മതിച്ചത്.
ബംഗാളില്‍ നിന്നാണ് ഇയാള്‍ ഇന്ത്യൻ പാസ്പോർട്ടും, ആധാർ കാർഡും എടുത്തത്. പാസ്പോർട്ടില്‍ ബംഗ്ലാദേശ് വിസ പതിപ്പിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് പ്രധാനമായും പ്രതി ബംഗ്ലാദേശില്‍ പോയി വന്നിരുന്നത്. ഇന്ത്യക്കാരനാണെന്ന് തെളിയിക്കാനുള്ള മാർഗ്ഗമായിരുന്നു ഇത്. ഇവിടെ നിന്ന് ഇയാള്‍ മോഷ്ടിക്കുന്ന ലാപ് ടോപ്പ്, മൊബൈല്‍ എന്നിവ ബംഗ്ലാദേശില്‍ വില്‍പ്പന നടത്തും.
ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് മൊബൈല്‍ ലൊക്കേഷൻ കണ്ടു പിടിക്കാതിരിക്കാനുള്ള മാർഗ്ഗം കൂടിയായിരുന്നു അത്. ഒരു മൊബൈല്‍ ഫോണിന് 40000 രൂപ വരെ ലഭിക്കും. കള്ളനോട്ടാണ് കൈമാറുക. ഇത്തരത്തില്‍ ലഭിച്ച 17 അഞ്ഞൂറിന്റെ നോട്ടുകളാണ് റൂറല്‍ ജില്ലാ പോലീസും, ആലപ്പുഴ റെയില്‍വേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി വ്യാജനോട്ടുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്തതായി സൂചന ലഭിച്ചിട്ടുണ്ട്. നോട്ട് അടിക്കുന്ന പേപ്പറും മഷിയും ഇയാള്‍ ബംഗ്ലാദേശിലെത്തിച്ചിട്ടുണ്ട്. അമ്പതോളം മൊബൈല്‍ ഫോണുകള്‍ ഒരുമിച്ചാണ് ബംഗ്ലാദേശിലേക്ക് കടത്തുന്നത്. അവിടെ നിന്ന് ബംഗ്ലാദേശില്‍ അച്ചടിക്കുന്ന വ്യാജനോട്ടുമായി ഇന്ത്യയിലെത്തും.
പെരുമ്പാവൂർ ഭാഗത്ത് വിവിധ കേസുകളില്‍ പിടിയിലാകുന്ന ഇതര സംസ്ഥാനത്തൊഴിലാളികളെ ഇയാള്‍ ജാമ്യത്തിലെടുത്തിട്ടുണ്ട്. സലിം മണ്ഡലിന്റെ അമ്മ റൊജീന (52) കൂടെ അനധികൃതമായി താമസിക്കുന്നുണ്ടായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു റേപ്പ് കേസിൽ നേരത്തെ സലിമിനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് ഇവിടെ സഹായം ചെയ്ത് നല്‍കിയവർ നിരീക്ഷണത്തിലാണ്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ എ.എസ്.പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർ പി.എം റാസിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.