കള്ള് മദ്യമല്ല, ആരോഗ്യ പാനീയമാണ്; പ്രോത്സാഹിപ്പിക്കാൻ സർക്കാർ

കള്ള് മദ്യമല്ല, ആരോഗ്യ പാനീയമാണ്; പ്രോത്സാഹിപ്പിക്കാൻ സർക്കാർ


സ്വന്തം ലേഖകൻ

തിരുവനന്തപുരം: കള്ള് ആരോഗ്യപാനീയമായി അവതരിപ്പിച്ച് കേരള സർക്കാർ. പ്രായം, ലിംഗ ഭേദം എന്നിവ പരിഗണിക്കാതെ എല്ലാവർക്കും കഴിക്കാവുന്ന ഒരു പാനീയം എന്ന നിലയിൽ കള്ളിനെ ബ്രാൻഡ് ചെയ്യാനാണ് സർക്കാർ തയാറെടുക്കുന്നത്. കള്ള് ബോർഡ് രൂപീകരിക്കുന്നതിന് പരിഗണിക്കുന്ന ഒരു പ്രധാന നിർദേശമാണ് കള്ളിനെ ഒരു സാർവത്രിക പാനീയമാക്കുക എന്നത്. കള്ളിനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ നീക്കുന്നതിന് ശ്രമം നടത്തുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. ബോർഡ് രൂപീകരിക്കുന്നതോടെ ശുദ്ധമായ കള്ള് വിപണിയിൽ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കും. ഇതോടൊപ്പം കള്ളിൽ നിന്നും ഉല്പാദിപ്പിക്കുന്ന മൂല്യവർധിത ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി നിയമ നിർമാണം നടത്തും.

സംസ്ഥാനത്തു കള്ളിന്റെ വില്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നേരത്തെ ത്രീ സ്റ്റാർ കാറ്റഗറിയിൽ വരുന്ന ഹോട്ടലുകൾക്ക് കള്ള് വിൽക്കാൻ അനുമതി നൽകിയിരുന്നെങ്കിലും ആരും വിൽക്കാൻ തയാറായില്ല. ഇതിന് പരിഹാരമായി ടൂറിസ്റ്റു കേന്ദ്രങ്ങളിൽ കള്ള് വില്പനക്ക് പ്രത്യേക പാർലറുകൾ തുറക്കും. ബോട്ടിൽ ചെയ്ത, ബ്രാൻഡ് ചെയ്ത കള്ള് വില്പനക്കെത്തിക്കുന്നതിനും പദ്ധതിയുണ്ട്. കള്ളിന്റെ ഉത്പാദനം വർധിപ്പിക്കുന്നതിന് തെങ്ങു കൃഷി വ്യാപിപ്പിക്കേണ്ടതുണ്ട്. ഇതിനായി കേരഗ്രാമം എന്ന പേരിൽ പദ്ധതി നടപ്പാക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യ വില്പന പാടില്ലെന്ന ഉത്തരവിലെ ഇളവ് തേടി ടോഡി ഷോപ്പ് ലൈസൻസികളുടെ അസോസിയേഷൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കള്ളിൽ 9 ശതമാനം ആൽക്കഹോൾ മാത്രമേയുള്ളു എന്നാണ് ഹർജിയിൽ പറയുന്നത്. അതുകൊണ്ട് കള്ളിനെ മദ്യം എന്ന നിർവചനത്തിൽ നിന്ന് നീക്കണമെന്നാണ് ആവശ്യം. ഇത് വീര്യം കുറഞ്ഞ ആൽക്കഹോൾ ആണെന്നും വിറ്റാമിനുകൾ നിറഞ്ഞ ഈ പരമ്പരാഗത പാനീയം പല വിഭവങ്ങളിലും ഉപയോഗിക്കുന്നുണ്ടെന്നും കേരള സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.