കല കൊലക്കേസിൽ അന്വേഷണത്തിന് 21അം​ഗ പ്രത്യേക സംഘം; ചെങ്ങന്നൂർ ഡിവെെഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം വിപുലീകരിച്ചു, അനിലിന്റെ സംശയരോഗമാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമികനി​ഗമനം, ആറു ദിവസത്തിനുള്ളിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി പോലീസ്

Spread the love

ആലപ്പുഴ: മാന്നാർ കല കൊലക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. 21 അംഗ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്. ചെങ്ങന്നൂർ ഡിവെെഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.

മാന്നാർ അമ്പലപ്പുഴ പോലീസ് സ്റ്റേഷനുകളിലെ ക്രെെംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസിൽ കൂടുതൽ തെളിവ് ശേഖരിക്കാനുള്ള ലക്ഷ്യത്തിലാണ് പോലീസ്. കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും.

മൃതദേഹം കുഴിച്ചിട്ട അനിലിന്റെ വീട്ടിലും കൊലപാതകം നടന്ന വലിയ പെരുമ്പുഴ പാലത്തിലും പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. അറസ്റ്റിലായ പ്രതികളെ ആറ് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ദിവസങ്ങൾക്കുള്ളിൽ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പോലീസിന്റെ ലക്ഷ്യം. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കലയെ കൊല്ലാൻ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്തണമെന്നുമാണ് കസ്റ്റഡി അപേക്ഷയിൽ പോലീസ് പറയുന്നത്.

2009ൽ പെരുമ്പുഴ പാലത്തിൽവച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. ഭർത്താവ് അനിൽ ബന്ധുക്കൾക്കൊപ്പം ചേർന്ന് മൃതദേഹം കുഴിച്ചുമൂടി, പ്രതികൾ തെളിവ് നശിപ്പിച്ചെന്നും പോലീസ് പറയുന്നു. ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായും അപേക്ഷയിൽ പറയുന്നു.

പ്രതികൾക്കെതിരെ കൊലപാതകം കൂടാതെ തെളിവ് നശിപ്പിക്കൽ കുറ്റവും ചുമത്തിയിട്ടുണ്ട്. കേസിൽ അനിലിന്റെ സഹോദരീ ഭർത്താവ് സോമരാജൻ, ബന്ധുക്കളായ ജിനു ഗോപി, പ്രമോദ്, സന്തോഷ്, സുരേഷ്‌കുമാർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

അനിലിന്റെ സംശയരോഗമാണ് കൊലയ്ക്ക് കാരണമെന്നാണ് നിഗമനം. 15 വർഷം മുമ്പാണ് ചെന്നിത്തല പായിക്കാട്ട് മീനത്തേതിൽ ചെല്ലപ്പൻ – ചന്ദ്രിക ദമ്പതി​കളുടെ മകൾ കലയെ മാന്നാറിൽ നിന്ന് കാണാതാകുന്നത്. അന്ന് മകന് ഒരു വയസ് മാത്രമായിരുന്നു പ്രായം.

ചെന്നിത്തല ഇരമത്തൂർ കിഴക്ക് കണ്ണമ്പള്ളിൽ അനിലാണ് ഭർത്താവ്. കലയെ കാണാതായതിന് പിന്നാലെ ഇയാൾ പോലീസിൽ പരാതി നൽകിയിരുന്നു. കലയെ കണ്ടെത്താനെന്ന പേരിൽ പലയിടത്തും ചുറ്റിക്കറങ്ങി. ഇതിനിടെ കുഞ്ഞിനെയും തന്നെയും ഉപേക്ഷിച്ച് കല മറ്റാർക്കോ ഒപ്പം ഒളിച്ചോടിയെന്നാണ് അനിൽ പ്രചരിപ്പിച്ചത്. പിന്നീട് അനിൽ രണ്ടാമത് വിവാഹം കഴിച്ചു. അവരുടെ ഒപ്പമാണ് ഇപ്പോൾ കലയുടെ മകൻ താമസിക്കുന്നത്.