
കോട്ടയം കൈപ്പുഴക്കാറ്റിൽ മീൻ പിടിച്ചതിനെ തുടർന്ന് സംഘർഷം; യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ; പിടിയിലായത് കൈപ്പുഴ സ്വദേശി
സ്വന്തം ലേഖിക
ഗാന്ധിനഗർ: കൈപ്പുഴക്കാറ്റിൽ മീൻ പിടിച്ചതിനെ തുടർന്നുണ്ടായ വാക്കേറ്റത്തെ തുടർന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കൈപ്പുഴ ശാസ്താങ്കൽ ഭാഗത്ത് കുന്നത്തേപ്പറമ്പിൽ വീട്ടിൽ അനന്തു കെ.ഷാജി (23) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളും സുഹൃത്തുക്കളും കഴിഞ്ഞദിവസം രാത്രി 9 മണിയോടുകൂടി കൈപ്പുഴ ജയന്തി ജംഗ്ഷൻ ഭാഗത്തുള്ള യുവാവിനെയും സുഹൃത്തിനെയും ആക്രമിക്കുകയായിരുന്നു. മീൻ പിടിക്കുന്നതിനായി കൈപ്പുഴക്കാറ്റ് ചാലിൽ കൂടു വച്ചിരുന്നത് എടുത്തതിനെ ചൊല്ലി ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് ഇവർ യുവാവിനെയും സുഹൃത്തിനെയും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മാട്ട എന്ന് വിളിക്കുന്ന വിപിൻ ജനാർദ്ദനൻ, ജോസുകുട്ടൻ എന്ന് വിളിക്കുന്ന ശ്രീജിത്ത് രാജു എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടർന്ന് അനന്തുവിന് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ഇയാളെ വൈക്കത്തു നിന്നും പിടികൂടുകയുമായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ മനോജ് പി.പി, എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാൾ ഗാന്ധിനഗർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇയാൾക്ക് തൃശ്ശൂർ ജില്ലയിലെ പീച്ചി, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.