
കോട്ടയം: തകര്‍ന്നു കിടക്കുന്ന റോഡുകളും പാലങ്ങളും, കടുത്തുരുത്തിയില്‍ വികസനമില്ലായ്മ ചര്‍ച്ചയാകുന്നു.
വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്ന കടുത്തുരുത്തി, മാഞ്ഞൂര്‍, മുളക്കുളം, ഞീഴൂര്‍ എന്നീ പഞ്ചായത്തുകളും മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂര്‍, കുറുവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂര്‍, വെളിയന്നൂര്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണു കടുത്തുരുത്തി നിയമസഭാമണ്ഡലം.
2006 മുതല്‍ കേരള കോണ്‍ഗ്രസിന്റെ മോന്‍സ് ജോസഫാണ് ഈ മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്. ഇത്രയും കാലം തുടര്‍ച്ചയായി ഒരാളെ എം.എല്‍.എ ആക്കിയിട്ടും കടുത്തുരുത്തി ഇന്നും വികസനത്തിന് പിന്നിലാണ്.
തകര്‍ന്നു കിടക്കുന്ന റോഡില്‍ വാഹനങ്ങള്‍ വീണ് അപകടത്തില്‍ പ്പെടുന്നത് പതിവാണ്.
പല റോഡിലെയും കുഴിയില്‍ ചാടിയാണ് മോന്‍സിന്റെ വാഹനം പ്രചാരണം നടത്തുന്നത്. മണ്ഡലത്തിലെ പല പാലങ്ങളും അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി.
അപ്പാഞ്ചിറ പാലാം, മുട്ടുചിറ പാലം, ഞീഴൂര്‍ കടുത്തുരുത്തി റോഡിലെ പൂവക്കോട് പാലം, മുട്ടുചിറ വാലച്ചിറ റോഡ്, അറുനൂറ്റി മംഗലം ഞീഴൂര്‍ റോഡ്, എന്നിങ്ങനെ ഞീഴുര്‍ പഞ്ചായത്തില്‍ മാത്രം തകര്‍ന്നു കടിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും നീണ്ട പട്ടിക കാണാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും സമാന അവസ്ഥ. കടുത്തുരുത്തിയിലൂടെ ഓട്ടോറിക്ഷയില്‍ പോയാല്‍ നടുവൊടിയുമെന്നും അത്രയും മോശമാണ് പല റോഡുകളെന്നും ജനങ്ങള്‍ പറയുന്നു.
തെരഞ്ഞെടുപ്പ് അടുക്കുന്നതിന് മുമ്പ് പലപ്പോഴും എം.എല്‍.എ മണ്ഡലത്തില്‍ കണ്ടു കിട്ടാനുണ്ടായിരുന്നില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു.



