കടമ്പാട് വില്ലേജ് ഓഫീസറുടെ മരണം ; ഭരണകക്ഷി നേതാക്കളുടെ രാഷ്ട്രീയ സമ്മർദ്ദം മൂലമെന്ന് റിപ്പോർട്ട്

Spread the love

അടൂർ : കടമ്പനാട് വില്ലേജ് ഓഫിസർ മനോജ് ജീവനൊടുക്കിയത് രാഷ്ട്രീയ സമ്മർദം മൂലമെന്ന്  റിപ്പോർട്ട്. അടൂര്‍ ആര്‍ഡിഒ ജില്ലാ കളക്ടര്‍ക്ക് നൽകിയ റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. തുടര്‍നടപടിക്കായി ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് കളക്ടര്‍ റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.

മനോജിന്റെ മരണത്തെ തുടർന്ന് ഗുരുതര ആരോപണമായിരുന്നു കുടുംബം ഉന്നയിച്ചിരുന്നത്. ജില്ലയിലെ 12 വില്ലേജ് ഓഫീസര്‍മാര്‍ ചേര്‍ന്ന് മനോജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് പരാതിയും നല്‍കി. തുടര്‍ന്നാണ് ഭരണകക്ഷി നേതാക്കളുടെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ വില്ലേജ് ഓഫീസറായിരുന്ന മനോജ് ജീവനൊടുക്കിയതെന്ന പരാതിയില്‍ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ബന്ധുക്കള്‍, സഹപ്രവര്‍ത്തകരായ വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങി മനോജിന്റെ പരിചയക്കാരില്‍ നിന്നുവരെ അടൂര്‍ ആര്‍ഡിഒ മൊഴിയെടുത്തു.

സമ്മര്‍ദം കാരണം ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മനോജ് എന്നാണ് ലഭിച്ചിരിക്കുന്ന മൊഴികള്‍. മാനസിക സമ്മര്‍ദ്ദമാണ് മനോജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് അന്വേഷണത്തിലെ സുപ്രധാന കണ്ടെത്തല്‍. അതേ സമയം ഭരണകക്ഷി നേതാക്കള്‍ക്കതിരെ കുടുംബം ആരോപണം ഉന്നയിച്ചെങ്കിലും ആര്‍ഡിഒയുടെ റിപ്പോര്‍ട്ടില്‍ ആരുടെയും പേരുകള്‍ ഇല്ല. റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ ഉടന്‍ സര്‍ക്കാരിന് കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group