
കോട്ടയം : കച്ചേരിക്കടവ് വാട്ടർഹബ് അധികൃതരുടെ അവഗണനയിൽ നാശത്തിന്റെ വക്കിൽ. അക്ഷരനഗരിയിലെ പ്രധാനപ്പെട്ട ജലഗതാഗത തീരമാണിത്. പോളയും ചേമ്പും പുല്ലും നിറഞ്ഞതോടെ ജലഗതാഗതം പൂർണമായും നിലച്ചു.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തിങ്ങി നിറഞ്ഞു കിടക്കുകയാണ്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. നഗരത്തിലെ പകുതിയിലധികം കെട്ടിടങ്ങളിലെ മാലിന്യം എത്തുന്ന നാല് ഓടകളുടെ സംഗമസ്ഥാനം കൂടിയാണ് കച്ചേരിക്കടവ്.
നേരെത്തെ ബോട്ട് സർവീസ് ഉണ്ടായിരുന്നപ്പോൾ ഇത്തരത്തിൽ എത്തുന്ന അഴുക്കുകൾ ഒഴുകിപ്പോയിരുന്നു. എന്നാൽ, കോടിമതയിലേക്ക് ബോട്ട് ജെട്ടി മാറിയതോടെ ടോയ്‌ലെറ്റ് മാലിന്യമടക്കം അടിഞ്ഞുകൂടി. രാത്രികാലങ്ങളിൽ പ്രദേശം സാമൂഹ്യവിരുദ്ധർ കൈയടക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2015ൽ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനാണ് വാട്ടർഹബ്ബ് സമർപ്പിച്ചത്. എട്ടുകോടി രൂപയായിരുന്നു ചെലവ്. ഒരേക്കറോളം സ്ഥലത്ത് ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഉടമസ്ഥതയിലാണ് കെട്ടിടം.
വെള്ളം ശുദ്ധീകരിക്കാൻ സംവിധാനം ഒരുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. മാലിന്യങ്ങൾ കെട്ടിക്കിടന്ന് പ്രദേശവാസികൾക്ക് പനി, ത്വക്‌രോഗം, എലിപ്പനി, ഡെങ്കിപ്പനി എന്നിവ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വാട്ടർ സൈക്കിൾ, ബോട്ട് ടെർമിനലുകൾ, പെഡൽബോട്ടുകൾ, വിളക്ക് കാലുകൾ, ഇരുനിലകളിൽ വാച്ച്ടവർ, ശിക്കാര വള്ളം, സ്‌നാക്‌സ് പാർലർ തുടങ്ങിയവയായിരുന്നു ഇവിടെ സജ്ജമാക്കിയത്. കുട്ടികൾക്കായി ഒരുക്കിയ പാർക്കിലെ ഇരിപ്പിടങ്ങളടക്കം നശിച്ചു. നിരവധി അലങ്കാര വിളക്കുകളുണ്ടെങ്കിലും ഒന്നും കത്തുന്നില്ല. ഇരിപ്പിടങ്ങൾ പൊട്ടി പൊളിഞ്ഞു.
നഗരത്തിലെ അഴുക്ക് ചാലുകൾ എത്തിച്ചേരുന്ന കച്ചേരിക്കടവ് തോട്ടിലെ മാലിന്യം നീക്കാൻ ട്രീറ്റ്‌മെന്റ് പ്ലാന്റ് വിഭാവനം ചെയ്യാത്തതാണ് പദ്ധതി പാളിപ്പോകാൻ കാരണമെന്നാണ് ആക്ഷേപം. 30 വർഷം മുമ്പ് കച്ചേരിക്കടവിൽ നിന്നായിരുന്നു ആലപ്പുഴ കോട്ടയം ബോട്ട് സർവീസ് നടത്തിയിരുന്നത്. പിന്നീട് തോട്ടിൽ ചെളി വന്നടിഞ്ഞ് ബോട്ടുകൾ എത്താൻ പറ്റാത്ത സാഹചര്യമായി.



