
ചെന്നൈ: അവസാന ശ്വാസംവരെ ടീമിനുവേണ്ടി പൊരുതിയാണവൻ മടങ്ങിയത്. അവന് നൽകാൻ കുട്ടുകാർ തെരഞ്ഞെടുത്തത് അവൻ ജീവൻ കൊടുത്ത് നേടിയെടുത്ത ട്രോഫിയും. സേലത്താണ് നൊമ്പരമുണർത്തുന്ന കാഴ്ച്ചകൾ അരങ്ങേറിയത്.
കബഡി മത്സരത്തിനിടെ ഹൃദയാഘാതത്തെ തുടർന്നു കളിക്കളത്തിൽ മരിച്ചുവീണ താരത്തിനു സഹകളിക്കാർ നൽകിയ അന്ത്യയാത്രമൊഴിയാണ് സമൂഹമാധ്യമങ്ങളിൽ നൊമ്പരമായത്.കടലൂർ പുറങ്കണി സ്വദേശിയായ വിമൽരാജ് (22) ആണ് കഴിഞ്ഞ ദിവസം കളിക്കിടെ മരിച്ചത്.
പ്രിയപ്പെട്ടവൻ ഇടറിവീണിട്ടും പതറാതെ പൊരുതിനേടിയ ട്രോഫി സഹകളിക്കാർ വിമൽരാജിന്റെ മൃതദേഹത്തിനൊപ്പം ചേർത്തുവച്ചു സംസ്കരിക്കുന്ന വൈകാരിക രംഗങ്ങൾ ആരുടെയും കണ്ണുനനയിക്കും. തമിഴ്നാട്ടിലെ കടലൂരിൽനിന്നുള്ളതാണ് ഈ കാഴ്ചകൾ.സേലത്ത് സ്വകാര്യ കോളേജ് വിദ്യാർഥിയാണ് വിമൽരാജ്.മികച്ച കബഡി താരമായിരുന്ന വിമൽ ജില്ലാ അടിസ്ഥാനത്തിലുള്ള കബഡി മത്സരങ്ങിൽ പങ്കെടുക്കുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമത്തിലെ മുരട്ടുകാളൈ എന്ന ക്ലബിനെ വിജയത്തിലേക്കു നയിച്ചിരുന്ന കുന്തമുനകൂടിയായിരുന്നു അയാൾ. കഴിഞ്ഞ ദിവസം പൻറുട്ടിയിൽ നടന്ന ജില്ലാതല മൽസരത്തിനിടെ വിധി ഇറങ്ങിക്കളിച്ചു. എതിർടീമിന്റെ കളത്തിൽ പോയി മടങ്ങുന്നതിനിടെ വിമൽ കുഴഞ്ഞുവീഴുകയായിരുന്നു.
വിമലിന്റെ ടീം മുന്നേറുമ്പോഴായിരുന്നു അത്യാഹിതം. കളി വിമലിന്റെ സുഹൃത്തുക്കൾ മൊബൈൽ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു. ഇതിൽ അദ്ദേഹം മത്സരത്തിൽ ഒരാളെ പിടിക്കാൻ ശ്രമിച്ചു പിന്നിൽ വീഴുന്നത് കാണാം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. വേദന കടിച്ചമർത്തി സഹതാരങ്ങൾ കളി പൂർത്തിയാക്കി, വിജയവും നേടി.
പ്രിയപ്പെട്ടവനു യാത്രയപ്പു നൽകാൻ ട്രോഫിയുമായാണ് ടീമംഗങ്ങൾ മോർച്ചറിയിലെത്തിയത്. ടീമിന്റെ വിജയം ആഘോഷിക്കുന്നതു പോലെയുള്ള ബൈക്ക് റാലി നടത്തിയാണു വിമലിനെ അവസാനമായി വീട്ടിലേക്കാനയിച്ചത്. കളിയിൽ നേടിയ ട്രോഫി അവനു തന്നെ സമർപ്പിച്ചു.