
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒടുവില്‍ കെ സ്വിഫ്റ്റിന് ഡ്രൈവര്‍മാരെ തേടി കെഎസ്‌ആര്‍ടിസിയിലേക്ക്. കെഎസ്‌ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന, വോള്‍വോ ബസുകളില്‍ പരിശീലനം നേടിയ ഡ്രൈവര്‍മാരില്‍ കെ സ്വിഫ്റ്റിലേക്ക് വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ നിയമിക്കാന്‍ മാനേജ്മെനറ് തീരുമാനിച്ചു.
നിലവില്‍ കെ സ്വിഫ്റ്റിനായി തെരഞ്ഞെടുക്കപ്പെട്ട ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്ക് വേണ്ടത്ര പരിചയസമ്പത്തില്ലെന്ന തിരിച്ചറിവിലാണ് മാനേജ്മെന്റിന്റെ പുതിയ തീരുമാനം. ഇതിനായി ഡ്രൈവര്‍മാരില്‍ നിന്നും കെഎസ്‌ആര്‍ടിസി താത്പര്യപത്രം ക്ഷണിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു സ്വിഫ്റ്റ് ബസില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ ജോലികള്‍ ചെയ്യുന്ന (ഡ്രൈവര്‍ കം കണ്ടക്ടര്‍) ഒരു കെഎസ്‌ആര്‍ടിസി ജീവനക്കാരന്‍ എന്നിങ്ങനെ നിയമിക്കാനാണ് തീരുമാനം. നിലവില്‍ കരാര്‍ അടിസ്ഥാനത്തില്‍ കെ സ്വിഫ്റ്റ് നിയമിച്ച രണ്ട് ഡ്രൈവര്‍ കം കണ്ടക്ടര്‍മാരെയാണ് ഒരോ ബസിലും നിയോഗിച്ചിരിക്കുന്നത്.
കെഎസ്‌ആര്‍ടിസിയില്‍ ജോലി ചെയ്തുവരുന്നതും വോള്‍വോ ബസുകളില്‍ പരിശീലനം നേടിയിട്ടുള്ളതുമായ ഡ്രൈവര്‍മാരെ കെ-സ്വിഫ്റ്റ് ബസുകളില്‍ നിയമിക്കുന്നതിന് കോര്‍പ്പറേഷന്‍ താത്പര്യപത്രം ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാര്‍ കെ-സ്വിഫ്റ്റിലെ സേവനവ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറാണെന്നുള്ള സമ്മതപത്രം നല്‍കണം. താത്പര്യമുള്ള ജീവനക്കാരുടെ പട്ടിക ജൂണ്‍ 10-നു മുൻപ് ചീഫ് ഓഫീസില്‍ ലഭ്യമാക്കണമെന്നാണ് നിര്‍ദേശം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കെ സ്വിഫ്റ്റ് യൂണിഫോം ധരിക്കേണ്ടിവരും. ഇത് കോര്‍പ്പറേഷന്‍ നല്‍കും. കെഎസ്‌ആര്‍ടിസിയിലെ വേതന വ്യവസ്ഥയായിരിക്കും. കെ സ്വിഫ്റ്റ് ബസ്സുകള്‍ അടിക്കടി അപകടത്തില്‍പ്പെടുന്നതുകൊണ്ടാണ് കെഎസ്‌ആര്‍ടിസി ജീവനക്കാരെക്കൂടി നിയോഗിക്കാന്‍ തീരുമാനിച്ചതെന്ന് യൂണിയനുകള്‍ പറയുന്നു. നേരത്തേ തന്നെ ഒരുവിഭാഗം ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നതാണ്.
കോഴിക്കോട് ബസ് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ കെ സ്വിഫ്റ്റ് ബസ് കുടുങ്ങിയപ്പോള്‍ പുറത്തെടുത്തത് കെഎസ്‌ആര്‍ടിസി ഡ്രൈവറായിരുന്നു. എന്നാല്‍ കെ സ്വിഫ്റ്റിലെ സേവനവ്യവസ്ഥ സ്വീകരിച്ച സമ്മതപത്രം നല്‍കാന്‍ എത്രപേര്‍ തയ്യാറാകും എന്ന് കണ്ടറിയണം. അധികജോലിക്ക് കെ സ്വിഫ്റ്റിലെ വേതനവ്യവസ്ഥയാകും ബാധകമെന്നതും ജീവനക്കാരുടെ താത്പര്യം കുറയ്ക്കും. എന്നാല്‍ കെ സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്ബളം കിട്ടുമെന്ന നേട്ടമുണ്ട്.
കെഎസ്‌ആര്‍ടിസിയില്‍ തുടര്‍ച്ചയായ മാസങ്ങളില്‍ ശമ്ബളം വൈകിയാണ് നല്‍കുന്നത്. ഒന്നാം തീയതി തന്നെ ശമ്ബളം ലഭിക്കുമെന്നതിനാല്‍ ഒരുവിഭാഗം ഡ്രൈവര്‍മാരെങ്കിലും കെ സ്വിഫ്റ്റിലേക്ക് മാറാന്‍ തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
കെ സ്വിഫ്റ്റിനായി ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് ദീര്‍ഘദൂര വോള്‍വോ ബസുകള്‍ ഓടിച്ച് പരിചയമില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കെ സ്വിഫ്റ്റ് പരിശീലനം നല്‍കിയതുമില്ല. ഇതിന്റെ ഫലമായി കെ സ്വിഫ്റ്റ് ബസുകള്‍ നിരന്തരം അപകടത്തില്‍ പെടുകയായിരുന്നു. ഒരു മാസത്തിനിടെ കെ സ്വിഫ്റ്റിന്റെ 110 ബസുകളില്‍ 30 എണ്ണമാണ് അപകടത്തില്‍ പെട്ട് വര്‍ക്ക്ഷോപ്പിലായത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ഡിപ്പോയില്‍ കെ സ്വിഫ്റ്റ് ബസ് തൂണില്‍ കുടുങ്ങിയിരുന്നു. ഗ്ലാസ് പോലും പൊട്ടാതെ കെഎസ്‌ആര്‍ടിസി ഡ്രൈവറാണ് ബസിനെ പിന്നീട് പുറത്തെടുത്തത്. അശാസ്ത്രീയമായി നിര്‍മിച്ച ടെര്‍മിനല്‍ കോംപ്ലക്സിലെ തൂണുകള്‍ക്കിടയില്‍ ബസ് പാര്‍ക്ക് ചെയ്യാന്‍ വിദഗ്ധ ഡ്രൈവര്‍മാര്‍ക്കേ കഴിയൂ. കെഎസ്‌ആര്‍ടിസിയിലെ പരമ്ബരാഗത ഡ്രൈവര്‍മാര്‍ പരിചയസമ്ബന്നരായതിനാല്‍ കാര്യമായ പ്രശ്നമുണ്ടാകാറില്ല. സാധാരണ ബസുകള്‍ ഓടിച്ച് ഏറെക്കാലത്തെ പരിചയമുള്ളവര്‍ വിദഗ്ധ പരിശീലനത്തിനു ശേഷമാണ് ഡീലക്സ് വണ്ടികള്‍ ഓടിക്കാറുള്ളത്.
എന്നാല്‍ പുതുതായി രൂപീകരിച്ച കെ സ്വിഫ്റ്റിലെ ഡീലക്സ് വാഹനങ്ങള്‍ ഓടിക്കാന്‍ പരിചയസമ്ബന്നരല്ലാത്ത താല്‍ക്കാലിക ഡ്രൈവര്‍മാരെ നിയോഗിക്കുന്നതാണു പ്രശ്നമെന്നു ജീവനക്കാരും പറയുന്നു. കെഎസ്‌ആര്‍ടിസിയുടെ എസി സ്കാനിയ, വോള്‍വോ ബസുകളും കര്‍ണാടക ആര്‍ടിസിയുടെ ഐരാവത് അടക്കമുള്ള ബസുകളും ഇതുവരെ തൂണുകള്‍ക്കിടയില്‍ കുരുങ്ങുകയോ അപകടമുണ്ടാവുകയോ ചെയ്തിട്ടില്ലെന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കെഎസ്‌ആര്‍ടിസിയിലെ പരിചയ സമ്ബന്നരായ ഡ്രൈവര്‍മാരെ കെ സ്വിഫ്റ്റിലേക്ക് നിയമിക്കാന്‍ കെഎസ്‌ആര്‍ടിസി എംഡി തീരുമാനം എടുത്തത്. അതേസമയം, പുതിയ തീരുമാനത്തോട് ജീവനക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.



