
കാസര്‍കോട്: പിണറായി സർക്കാരിൻ്റെ സ്ത്രീപക്ഷ നിലപാട് വാചക കസർത്ത് മാത്രമെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍. ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പേജുകൾ വെട്ടിയതിൽ ഗൂഡാലോചനയുണ്ട്. സർക്കാർ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്നു.
പേജുകൾ വെട്ടിക്കളഞ്ഞത് ആരെയോ രക്ഷിക്കാനാണ്. 4 വർഷത്തിലേറെ സർക്കാർ റിപ്പോർട്ടിൻമേൽ അടയിരിക്കുകയായിരുന്നു. കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയിട്ടും കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. ഉർവശീശാപം ഉപകാരം എന്ന നിലയിലാണ് പല പേജുകളും സർക്കാർ വെട്ടിമാറ്റിയത്. കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കേസെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
നാലര വർഷം സർക്കാർ പൂഴ്ത്തിവച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടത് ജൂലൈ 5നാണ്. 49ആം പേജിലെ 96ആം പാരഗ്രാഫ്, 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുളള പാരഗ്രാഫുകളും ഒഴിക്കണമെന്നായിരുന്നു കമ്മീഷൻ നിർദ്ദേശിച്ചത്. ആളുകളുടെ സ്വകാര്യത കണക്കിലെടുത്ത് കൂടുതൽ ഭാഗങ്ങൾ വേണെങ്കിൽ സർക്കാരിന് ഒഴിവാക്കാമെന്നും ഉത്തരവിൽ ഉണ്ടായുരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എതൊക്കെ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് അറിയിച്ച് സാംസ്കാരിക വകുപ്പ് 18ആം തീയതി വിവരവകാശ അപേക്ഷകർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ 19ൽ റിപ്പോർട്ട് കൈമാറിയപ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ കൂടുതൽ ഭാഗങ്ങൾ സർക്കാർ വെട്ടി. 49 മുതൽ 53 വരെയുള്ള പേജുകളാണ് പൂർണമായും ഒഴിവാക്കിയത്. 29 പാരഗ്രാഫുകൾ ഒഴിവാക്കാൻ വിവരവകാശ കമ്മീഷൻ പറഞ്ഞിടത്ത് സർക്കാർ വെട്ടിയത് 130ഓളം പാരഗ്രാഫുകൾ.
മലയാള സിനിമാരംഗത്തെ പ്രമുഖർതന്നെ ലൈംഗികാതിക്രമം നടത്തിയെന്ന് ഹേമ കമ്മിറ്റിക്ക് ബോധ്യപ്പെട്ടെന്ന 96ആം
പാരഗ്രാഫിന് തുടർച്ചയായുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്. മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച സുപ്രധാന വിവരങ്ങൾ അടങ്ങിയ ഭാഗം സർക്കാർ മനപ്പൂർവം ഒഴവാക്കിയെന്നാണ് ആക്ഷേപം ഉയരുന്നത്.