
കണ്ണൂർ: അടുത്ത യുഡിഎഫ് സർക്കാർ അധികാരത്തില്‍ വരികയാണെങ്കില്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന നിലപാട് പരസ്യമാക്കി മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് തന്‍റെ ആഗ്രഹം . രമേശ് ചെന്നിത്തലയെ ആണ് താൻ ശുപാർശ ചെയ്യുകയെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. സീനിയറായ, പക്വതയുള്ള ആളാണ് രമേശ് ചെന്നിത്തലയെന്ന് സുധാകരൻ പറഞ്ഞു.
വി.ഡി. സതീശൻ, കെ.സി വേണു ഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ ചർച്ച ചെയ്യപ്പെടുന്നുണ്ടല്ലോ എന്ന ചോദ്യത്തിനാണ് താൻ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് ശുപാർശ ചെയ്യുന്നതെന്ന് സുധാകരൻ വ്യക്തമാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫുമടക്കമുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുമ്പോഴാണ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന അഭിപ്രായം തുറന്ന് പറഞ്ഞ് കെ സുധാകരൻ രംഗത്തെത്തിയത്.
മുഖ്യമന്ത്രി സ്ഥാനത്തിനായി വഴക്കുണ്ടാക്കാൻ ഇല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞതത്. കപ്പിനും ചുണ്ടിനും ഇടയില്‍ സ്ഥാനങ്ങള്‍ പോയ കാലത്തും കലഹിച്ചിട്ടില്ല.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി മത്സരമില്ല. ഒരു നേതാവിനെ ഇയര്‍ത്തിക്കാട്ടിയല്ല കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പോരാട്ടമെന്നും എഐസിസിയുടെ നടപടിക്രമങ്ങള്‍ അനുസരിച്ചായിരിക്കും മുഖ്യമന്ത്രി തീരുമാനിക്കുകയെന്നും സതീശൻ പ്രതികരിച്ചിരുന്നു.



