
സ്വന്തം ലേഖകൻ
കണ്ണൂര്‍: വീടിന്റെ മുറ്റത്ത് കെ. റെയിലിനായി സര്‍വേകുറ്റി സ്ഥാപിച്ചത് വീട്ടുകാര്‍ തമ്മില്‍ തര്‍ക്കത്തിനിടയാക്കി.
പ്രശ്ന പരിഹാരത്തിനായി ഇരുവിഭാഗവും കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനിലെത്തിയതോടെ പൊലീസിന് കേസെടുക്കേണ്ടിയും വന്നു.
കണ്ണൂര്‍ കോര്പറേഷന് പരിധിയിലെ റെയില്‍വേ ട്രാക്കിനോടടുത്തുള്ള വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം കെ റെയിലിനായി കുറ്റിയടിച്ചത്.ചതുപ്പ് നിലത്താണ് ഈ പഴയവീട് സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് വെള്ളം കയറുന്ന ഈ വീട് ഇളയമകന് നല്കിയ ശേഷം അമ്മയും സഹോദരങ്ങളും മറ്റൊരിടത്തേക്ക് താമസം മാറ്റിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഈ വീട്ടില്‍ കഴിഞ്ഞുവരികയായിരുന്നു ഇളയമകന്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം കെ.റെയിലിനായി സ്ഥലം അക്വയര്‍ ചെയ്യുന്നതിനായി വീടിന്റെ മുറ്റത്ത് കെ റെയില്‍ കോര്പറേഷന് സര്‍വേ സംഘം കുറ്റിയിടിച്ചത്.
വീടും സ്ഥലവും അക്വയര്‍ ചെയ്യുമ്ബോള്‍ ഇളയമകന് വന്‍ തുക നഷ്ടപരിഹാരം ലഭിക്കുമെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് വീടുവിട്ടുപോയ അമ്മയും സഹോദരങ്ങളും തിരിച്ചുവരികയും ഈ സ്വത്തില്‍ അവകാശവാദമുന്നയിക്കുകയുമായിരുന്നു.
കൂടാതെ നേരത്തെ വീടുവിട്ടുപോയ മറ്റൊരുമകന് ഈ വീട്ടില്‍ പൂജനടത്തണമെന്നാവശ്യവുമായെത്തി. ഇവരുടെ നീക്കം ചെറുത്തതോടെ ഇളയമകനുമായി തര്‍ക്കവും വാക്കേറ്റവും നടന്നു. തര്‍ക്കം കൈയാങ്കളിയിലെത്തിയപ്പോഴാണ് കണ്ണൂര്‍ ടൗണ്‍ പൊലിസിനെ ഇരുവിഭാഗവും സമീപിച്ചത്.



