തൃശൂരില്‍ തന്നെ കുരുതി കൊടുക്കുകയായിരുന്നു, ആരോപണങ്ങളുമായി മുരളീധരൻ, കോൺഗ്രസിൽ പോര് മുറുകുന്നു, ജോസ് വള്ളൂര്‍ രാജിവെക്കണം, പ്രതാപന് ഇനി വാര്‍ഡിൽ പോലും സീറ്റില്ല, ഡിസിസി ഓഫീസ് മതിലില്‍ പോസ്റ്ററുകൾ
തൃശൂര്‍: തെരെഞ്ഞെടുപ്പുകളിൽ കരുണാകരൻ കുടുംബത്തിന് തൃശൂരിൽനിന്നും എന്നും തിരിച്ചടികൾ മാത്രമാണ് കിട്ടിയിരുന്നത്. ഇത്തവണയും അതിൽ മാറ്റമുണ്ടായില്ല. വടകര ഉപേക്ഷിച്ച് തൃശൂരിൽ എത്തിയിട്ടും കെ മുരളീധരന് രക്ഷയുണ്ടായില്ല. കനത്ത പരാജയം തന്നെ നേരിടേണ്ടി വന്നു.
തോൽവിയ്ക്ക് പിന്നാലെ കനത്ത പോരാണ് പോർട്ടിയിൽ നടക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപനും തൃശൂര്‍ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂരിനുമെതിരെ ഡിസിസി ഓഫീസ് മതിലില്‍ പോസ്റ്റര്‍ പതിച്ചു.
ജോസ് വള്ളൂര്‍ രാജിവെക്കുക, പ്രതാപന് ഇനി വാര്‍ഡിൽ പോലും സീറ്റില്ല എന്നിങ്ങനെ എഴുതിയ പോസ്റ്ററുകളാണ് മതിലില്‍ പതിച്ചിരിക്കുന്നത്. പോസ്റ്റര്‍ നീക്കം ചെയ്തെങ്കിലും മുരളീധരന്‍റെ തോല്‍വിയില്‍ തൃശൂര്‍ കോണ്‍ഗ്രസില്‍ പോര് ഇനിയും രൂക്ഷമായേക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തോല്‍വിയില്‍ കെ മുരളീധരൻ നേതൃത്വത്തിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. തനിക്ക് വേണ്ടി പ്രചാരണത്തിന് നേതാക്കള്‍ ആരുമെത്തിയില്ലെന്നും സംഘടനാ തലത്തില്‍ കാര്യമായ പ്രവര്‍ത്തനം നടന്നില്ലെന്നുമായിരുന്നു മുരളീധരന്‍റെ ആരോപണം.
തൃശൂരില്‍ തന്നെ കുരുതി കൊടുക്കുകയായിരുന്നുവെന്നും വടകരയില്‍ തന്നെ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്നും മുരളീധരൻ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുരളീധരന്‍റെ തോല്‍വിയില്‍ പ്രതിഷേധിച്ച് പ്രതാപനും ജോസ് വള്ളൂരിനുമെതിരെ ഒരു വിഭാഗം രംഗത്തെത്തിയത്.