
വടകരയില്‍ മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ്; സമ്മതം മൂളി കെ മുരളീധരന്‍; കണ്ണൂരില്‍ കെ കെ ശൈലജ മത്സരിക്കാന്‍ സാധ്യതയേറുമ്പോള്‍ കരുത്തരെ തന്നെ കളത്തിലിറക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തം
സ്വന്തം ലേഖകൻ
കൊച്ചി: ഒടുവില്‍ വടകരയില്‍ മല്‍സരിക്കാന്‍ സമ്മതം മൂളി കെ മുരളീധരന്‍ എം.പി. മല്‍സരരംഗത്തുണ്ടാകണമെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയ സാഹചര്യത്തിലാണ് മുരളീധരന്റ മനംമാറ്റം. കണ്ണൂരില്‍ കെ കെ ശൈലജ മല്‍സരിക്കാന്‍ സാധ്യതയേറുമ്പോള്‍ കരുത്തരെ തന്നെ കളത്തിലിറക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്. മുസ്ലീംലീഗ് മൂന്നാം സീറ്റിന് അവകാശമുന്നയിച്ചെന്നും വടകരയാണ് കണ്ണെന്നും രണ്ട് ദിവസം മുമ്പ് സൂചിപ്പിച്ചപ്പോഴും നിസംഗഭാവത്തിലായിരുന്നു മുരളീധരന്റ പ്രതികരണം.
പക്ഷെ യാഥാര്‍ഥ്യം അതല്ല,അനശ്ചിതത്വവും പിടിവാശിയും അവസാനിപ്പിച്ച് മുരളീധരന്‍ മണ്ഡലത്തില്‍ സജീവമായിക്കഴിഞ്ഞു. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലുണ്ടായിരുന്ന മുരളീധരനോട് മല്‍സരിക്കണമെന്ന് കെ.സി വേണുഗോപാല്‍ തന്നെ നേരിട്ട് ആവശ്യപ്പെടുകയായിരുന്നു. രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തിയതോടെ മുരളീധരനും സമ്മതം മൂളി. മല്‍സരിക്കാനില്ലെന്ന നിലപാടെടുത്തതിന്റ സാഹചര്യം മുരളി നേതൃത്വത്തെ ബോധിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടകരയില്‍ പ്രശ്നം പരിഹരിച്ചെങ്കിലും കണ്ണൂരാണ് ഇനിയുള്ള വെല്ലുവിളി. കെ കെ ശൈലജ ഇടതുസ്ഥാനാര്‍ഥിയാകാന്‍ സാധ്യതയേറവെ കരുത്തരെ തന്നെ കളത്തിലിറക്കേണ്ടിവരും കോണ്‍ഗ്രസിനും. സന്തരസഹചാരിയും കോഴിക്കോട് നിന്നുമുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.ജയന്തിന്റ പേരാണ് സുധാകരന്റ പട്ടികയില്‍. കണ്ണൂരുകാരനായ മേയര്‍ ടി ഒ മോഹനന്റ പേര് ഉയരുന്നുണ്ടെങ്കിലും സാമുദായിക സമവാക്യങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് സുധാകരന്‍ ജയന്തിനായി വാദിക്കുന്നത്.
സാമുദായിക സമവാക്യം കണക്കിലെടുത്താല്‍ മുല്ലപ്പള്ളിയുടെ പേരും ഉയര്‍ന്നേക്കും. എന്നാല്‍ ഇടഞ്ഞുനില്‍ക്കുന്ന മുല്ലപ്പള്ളിയെ അടുപ്പിക്കാന്‍ സുധാകരന്‍ തയാറല്ല. അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനുശേഷം പാര്‍ട്ടിയോഗങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്ന മുല്ലപ്പള്ളിയെ രാഷ്ട്രീയ കാര്യസമിതിയില്‍ നിന്ന് പോലും ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ് നേതൃത്വം. പ്രാദേശിക നേതാക്കളില്‍ പലരുമായും സ്വരച്ചേര്‍ച്ചയിലല്ലെങ്കിലും രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട് പൊതുസമ്മതനാണെന്നാണ് നേതൃത്വത്തിന്റ വിലയിരുത്തല്‍.