play-sharp-fill
കെ ജി ജോര്‍ജിന്റെ സംസ്‌കാരം നാളെ വൈകീട്ട് രവിപുരം ശ്മശാനത്തില്‍; പതിനൊന്നു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

കെ ജി ജോര്‍ജിന്റെ സംസ്‌കാരം നാളെ വൈകീട്ട് രവിപുരം ശ്മശാനത്തില്‍; പതിനൊന്നു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

സ്വന്തം ലേഖിക

കൊച്ചി: അന്തരിച്ച മുൻ സംവിധായകൻ കെ ജി ജോര്‍ജിന്റെ സംസ്‌കാരം നാളെ വൈകീട്ട് നാലരയ്ക്ക് കൊച്ചിയിലെ രവിപുരം ശ്മശാനത്തില്‍.

ചൊവ്വാഴ്ച രാവിലെ പതിനൊന്നു മുതല്‍ വൈകീട്ട് മൂന്ന് മണിവരെ എറണാകുളം ടൗണ്‍ ഹാളില്‍ ഭൗതികദേഹം പൊതുദര്‍ശനത്തിന് വെക്കുമെന്ന് ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് ആറിന് മാക്ടയും ഫെഫ്കയും സംയുക്തമായി അനുസ്മരണവും സംഘടിപ്പിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ കാക്കനാട്ടെ വയോജന കേന്ദ്രത്തില്‍വച്ചായിരുന്നു അന്ത്യം. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായാണ് ആദ്യം സിനിമയിലെത്തിയത്. ആദ്യമായി സംവിധാനം ചെയ്ത ‘സ്വപ്നാടനം’ എന്ന സിനിമക്ക് 1976ല്‍ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയപുരസ്‌കാരം ലഭിച്ചു. ഉള്‍ക്കടല്‍, മേള, യവനിക, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍, മറ്റൊരാള്‍ തുടങ്ങി 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ 19 സിനിമകള്‍ സംവിധാനം ചെയ്തു.

1945 മെയ്‌ 24നു തിരുവല്ലയില്‍ സാമുവലിന്റെയും അന്നമ്മയുടെയും മകനായാണ് കുളക്കാട്ടില്‍ ഗീവര്‍ഗീസ് ജോര്‍ജിന്റെ ജനനം. ദേശീയ ഫിലിം അവാര്‍ഡ് ജൂറി അംഗം, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി അധ്യക്ഷൻ, കെഎസ്‌എഫ്ഡിസി അധ്യക്ഷൻ, മാക്ട ചെയര്‍മാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു. 2016ല്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തിന് അര്‍ഹനായി. ആദാമിന്റെ വാരിയെല്ല്, ഇരകള്‍ എന്നീ ചിത്രങ്ങളിലൂടെ തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങി സാമൂഹിക രംഗത്തെ നിരവധിപേര്‍ അനുശോചനം രേഖപ്പെടുത്തി. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തതിലൂടെ ആസ്വാദക ഹൃദയത്തില്‍ ഇടംപിടിച്ച സംവിധായകനാണ് കെജി ജോര്‍ജെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.